തുടർച്ചയായ അഞ്ചാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണ ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിൽ കാര്യങ്ങൾ പന്തിയല്ല. കൊൽക്കത്തയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഋഷഭ് പന്ത് നടത്തിയ പ്രസ്താവനകൾ ടീമിലെ അധികാര തർക്കങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മത്സരശേഷം പന്ത് പറഞ്ഞ “Too many minds doesn’t make it easy on the ground” എന്ന വാക്കുകളാണ് വിവാദമായത്.
പന്ത് പരാജയത്തിന്റെ ഉത്തരവാദിത്തം മാനേജ്‌മെന്റിന് മേൽ കെട്ടിവെക്കുകയാണെന്ന് പൊള്ളോക്ക് പറഞ്ഞു. ജസ്റ്റിൻ ലാംഗർ, കെയ്ൻ വില്യംസൺ, ടോം മൂഡി തുടങ്ങിയ വമ്പൻ നിര തന്നെ ലഖ്‌നൗവിന്റെ ഡഗ് ഔട്ടിലുണ്ട്. ഇവരുടെ അമിതമായ ഇടപെടലുകൾ നായകനെ കുഴപ്പിക്കുന്നുണ്ടെന്നാണ് പന്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മൈതാനത്ത് അവസാന തീരുമാനം എടുക്കേണ്ടത് ക്യാപ്റ്റനാണെന്നും എന്നാൽ ലഖ്‌നൗവിൽ അത് ആരാണ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും പൊള്ളോക്ക് ചൂണ്ടിക്കാട്ടി. ഫോമിലല്ലാത്ത നിക്കോളാസ് പൂരനെ സൂപ്പർ ഓവറിന് അയച്ച തീരുമാനത്തെ മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് ചോദ്യം ചെയ്തു. എട്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും പൂരൻ താളം കണ്ടെത്തിയിട്ടില്ല. കൊൽക്കത്തയ്‌ക്കെതിരായ ചേസിംഗിലും സൂപ്പർ ഓവറിലും താരം പരാജയപ്പെട്ടു.
നിലവിലെ ഫോം വെച്ച് ആരും പൂരനെ സൂപ്പർ ഓവറിലേക്ക് പരിഗണിക്കില്ല. പൂരനെ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു
. ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിന്റെ അടുത്ത മത്സരം മെയ് 4-ന് മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിലാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ലഖ്‌നൗവിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.












