കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ദളിത് സംഘടനകളുടെ ഹർത്താൽ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നതാണ് ഹർത്താൽ അനുകൂലികളുടെ പ്രധാന ആവശ്യം.
രാജ്യത്ത് ‘രോഹിത് വെമുല നിയമം’ നടപ്പാക്കുക, മരിച്ച നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക എന്നതൊക്കെ പ്രധാന ആവശ്യങ്ങളാണ്. നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം ഉണ്ടായി.
ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും വീണ്ടും ബാരിക്കേഡിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തു. അതേസമയം, പൊന്നാനി സിവിൽ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ സമാന്തരമായി പ്രതിഷേധം സംഘടിപ്പിച്ചത് പാർട്ടിക്കുള്ളിൽ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.









