ഇന്ത്യൻ പ്രീമിയർ ലീഗ് 2026-ൽ പഞ്ചാബ് കിംഗ്‌സിനെ വിജയങ്ങളിലേക്ക് നയിക്കുന്ന ശ്രേയസ് അയ്യർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെറുമൊരു ബാറ്റർ എന്നതിലുപരി മികച്ച ഫിനിഷറായും നായകനായും അദ്ദേഹം സ്വയം പരിവർത്തനം ചെയ്തിരിക്കുകയാണ്. തന്നെ പരിഹസിച്ചവർക്കും തന്റെ പോരായ്മകളെ വിമർശിച്ചവർക്കും മുന്നിൽ സ്വയം തെളിയിക്കാനായതിന്റെ ആവേശം പങ്കുവെക്കുകയാണ് താരം.
നേരത്തെ ഷോർട്ട് ബോളുകൾക്കെതിരെ ശ്രേയസ് അയ്യർ പതറുന്നു എന്ന വിമർശനം വ്യാപകമായിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറയെ സിക്സറിന് പറത്തിക്കൊണ്ട് അയ്യർ ഇതിന് മറുപടി നൽകി. “ചില സാഹചര്യങ്ങളിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ചുറ്റുമുള്ളവർ പറയുമായിരുന്നു. അത് കേൾക്കാൻ എനിക്ക് ഇഷ്ടമല്ല. അവരെ തിരുത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നട്ടെല്ലിന് പരിക്കേറ്റപ്പോൾ ഇനി പഴയതുപോലെ കളിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ മനക്കരുത്ത് കൊണ്ടാണ് ഞാൻ മടങ്ങിവന്നത്.” അദ്ദേഹം പറഞ്ഞു.
തന്റെ പോരായ്മകൾ പരിഹരിക്കാൻ കഠിനമായ പരിശീലന രീതികളാണ് അയ്യർ സ്വീകരിച്ചത്. മുൻപ് ഷോർട്ട് ബോളുകളെ പ്രതിരോധിക്കാൻ നോക്കിയ സ്ഥാനത്ത് ഇപ്പോൾ സിക്സറുകൾ നേടാനാണ് ശ്രമിക്കുന്നത്. ഇതിനായി പ്രവീൺ ആമ്രെ, അഭിഷേക് നായർ തുടങ്ങിയ പരിശീലകരുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു. നെറ്റ്‌സിൽ 300-ലധികം പന്തുകൾ നേരിട്ടും 50 ഓവറിലധികം ബാറ്റ് ചെയ്തും താരം തന്റെ താളം കണ്ടെത്തി. സൈഡ് ആം ത്രോകൾക്ക് പകരം യഥാർത്ഥ ബൗളർമാരെ നേരിട്ടാണ് അദ്ദേഹം തന്റെ മൂവ്‌മെന്റുകൾ വേഗത്തിലാക്കിയത്.
എ ബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരെപ്പോലെ പന്ത് എറിയുന്നതിന് തൊട്ടുമുമ്പ് ശരിയായ പൊസിഷനിൽ എത്താൻ താൻ ശ്രദ്ധിക്കാറുണ്ടെന്ന് അയ്യർ വെളിപ്പെടുത്തി.












