ഇറാനെ തളയ്ക്കാൻ ലക്ഷ്യമിട്ട് ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ സമുദ്ര ഉപരോധത്തെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ എണ്ണക്കപ്പലുകൾ മുംബൈ തീരത്തെത്തി. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇന്ത്യൻ എണ്ണ, എൽപിജി കപ്പലുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ഹോർമുസിൽ അമേരിക്കൻ ആധിപത്യത്തിന് പരിധിയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ത്യയുടെ ഈ ചടുലനീക്കം. ഇക്കഴിഞ്ഞ ബുധനാഴ്ച ഖത്തറിലെ റാസ് ലഫാനിൽ നിന്നും 97,000 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി ‘ദേശ് ഗരിമ’ എന്ന ഭീമൻ കപ്പൽ മുംബൈയിൽ നങ്കൂരമിട്ടതോടെ അമേരിക്കൻ ഉപരോധത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.
ഏപ്രിൽ 13-ന് അമേരിക്കൻ ഉപരോധം ആരംഭിച്ചതിന് ശേഷം മുപ്പതിലധികം കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഇതിൽ ‘ദേശ് ഗരിമ’ ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകളും ഉൾപ്പെടുന്നു. ഇറാനിലെ ഖാർഗ് ദ്വീപിൽ നിന്ന് നേരിട്ട് മുംബൈയിലേക്ക് എണ്ണ എത്തിക്കാൻ സാധിക്കുന്ന രഹസ്യ പാതകളെക്കുറിച്ചും ഇപ്പോൾ ചർച്ചകൾ സജീവമാണ്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ (UNCLOS) അനുസരിച്ച് ഇറാൻ, പാകിസ്ഥാൻ തീരങ്ങളിലെ സമുദ്രാതിർത്തിയിലൂടെ സഞ്ചരിച്ചാൽ അമേരിക്കൻ നാവികസേനയ്ക്ക് കപ്പലുകളെ തടയാനാകില്ല. അന്താരാഷ്ട്ര ജലാതിർത്തിയിൽ മാത്രമേ അമേരിക്കയ്ക്ക് അധികാരമുള്ളൂ എന്നിരിക്കെ, ഈ പഴുതുകൾ ഉപയോഗിച്ചാണ് ഇന്ത്യ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നത്. ഇറാൻ തീരത്തോട് ചേർന്ന് സഞ്ചരിച്ച് ചബഹാർ തുറമുഖം വഴി അന്താരാഷ്ട്ര ജലാതിർത്തിയിലേക്ക് പ്രവേശിച്ച് നേരിട്ട് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് കപ്പലുകൾക്ക് എത്താൻ സാധിക്കും.
ഭാരതത്തിന്റെ അഭിമാനമായ ഇന്ത്യൻ നാവികസേന ഈ നീക്കങ്ങൾക്ക് നിശബ്ദവും എന്നാൽ ശക്തവുമായ പിന്തുണയാണ് നൽകുന്നത്. ഇറാൻ കപ്പലുകൾക്ക് നേരെ വെടിയുതിർക്കുന്ന സാഹചര്യം നിലനിൽക്കെ, ഒമാൻ ഉൾക്കടലിലെ നിശ്ചിത കേന്ദ്രങ്ങളിൽ വെച്ച് ഇന്ത്യൻ നാവികസേന കപ്പലുകൾക്ക് സുരക്ഷാ കവചം ഒരുക്കുന്നുണ്ട്. പാകിസ്ഥാൻ സമുദ്രാതിർത്തി ഉപയോഗിക്കുന്നത് രാഷ്ട്രീയമായി സങ്കീർണ്ണമാണെങ്കിലും, സമുദ്ര നിയമപ്രകാരമുള്ള ‘ഇന്നസെന്റ് പാസേജ്’ (Innocent Passage) ഉപയോഗിക്കാനുള്ള അവകാശവും ഇന്ത്യയ്ക്കുണ്ട്. എന്നാൽ പാക് കടലിടുക്കിനെ ആശ്രയിക്കാതെ തന്നെ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകൾ സുരക്ഷിതമായി എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം വൻ വിജയമാണെന്ന് അവകാശപ്പെടുമ്പോഴും, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾ തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി എണ്ണ ഇറക്കുമതി തുടരുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്. നിലവിൽ 14 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് മേഖലയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധം ഏർപ്പെടുത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാമെന്ന വിദേശശക്തികളുടെ വ്യാമോഹത്തിനാണ് ഇന്ത്യൻ നാവികസേനയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും കൃത്യമായ ഏകോപനത്തിലൂടെ തിരിച്ചടി നൽകിയിരിക്കുന്നത്. ഏത് ആഗോള പ്രതിസന്ധിയിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ കാത്തുസൂക്ഷിക്കാൻ ഭാരതം സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പുറത്തുവരുന്നത്. തുടർച്ചയായ എണ്ണ വിതരണം ഉറപ്പാക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിലെ വിലക്കയറ്റം തടയാനും ഈ തന്ത്രപരമായ നീക്കം സഹായിക്കും.









