ക്രിക്കറ്റിൽ ഒരുപാട് വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഭാരതമെങ്കിലും നമ്മുടെ കൊച്ച് കേരളത്തിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഒന്നും ഇല്ല എന്ന് തന്നെ പറയാം, ഒമ്പതാം തരത്തിലെ ചരിത്ര പാഠപുസ്തകത്തിൽ ക്രിക്കറ്റിന്റെ ചരിത്രവും വികാസവും ചർച്ച ചെയുന്ന പാഠഭാഗത്തിൽ “ജപ്പാനും അമേരിക്കയും പോലെയുള്ള രാജ്യങ്ങളിൽ ക്രിക്കറ്റ് കളിക്കാനോ, ആസ്വദിക്കാനോ ആളുകൾക്ക് താല്പര്യമില്ല, കാരണം ഇത് വളരെ ദൈർഖ്യമേറിയ ഒരു കളിയാണ്…” എന്ന് ലേഖകൻ പറഞ്ഞുവെച്ചത് ഓർക്കുന്നുണ്ടോ? സമാനമായ സാഹചര്യങ്ങൾ ആണ് നമ്മുടെ നാട്ടിലും . ക്രിക്കറ്റ് ആസ്വദിക്കുന്നുവർ ഉണ്ടെങ്കിലും ഒരു തൊഴിലായി ഇതിനെ കാണാൻ മലയാളികൾക്ക് വലിയ താത്പര്യമില്ല എന്ന് തന്നെ പറയാം . ടിനു യോഹന്നാനും ,ശ്രീശാന്തും ഒക്കെ ഉയർന്ന് വന്ന ഒരു രാജ്യത്ത് അത്തരം ഒരു നിരയിലേക്ക് ഉയരുമെന്ന് വാഴ്ത്തപ്പെട്ടിരുന്ന ഒരു താരമായിരുന്നു പ്രശാന്തും . സിഎംസ് കോളേജിലെ ഡിഗ്രി പഠനകാലത്ത് മികച്ച ഒരു ഫാസ്റ്റ് ബൗളർ ആകാനുള്ള വളർച്ചയുടെ ആദ്യ പടവുകൾ കേറി തുടങ്ങിയ പ്രശാന്ത് ,കൂടുതൽ മികച്ച ക്രിക്കറ്റ് കരിയർ വാർത്തെടുക്കാൻ സെന്റ് ആൽബെർട്സ് കോളേജിലേക്ക് മാറുകയും അവിടെ ഒരുപാട് മികച്ച മത്സരങ്ങളുടെ ഭാഗമാവുകയും ചെയ്തു .
കൊച്ചിൻ റിഫൈനറി അക്കാഡമിയിൽ പരിശീലക്കാനായി പ്രശസ്ത കോച്ച് പി ബാലചന്ദ്രനെ കിട്ടിയത് കരിയറിൽ വഴിത്തിരിവായി . പ്രശാന്തിന്റെ ആവനാഴിയിൽ ഒരുപാട് അസ്ത്രങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ബാലചന്ദ്രൻ നൽകിയ പിന്തുണയിൽ താരത്തിന് കേരള രഞ്ജി ടീമിൽ’ ഇടം ലഭിച്ചു. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 75 വിക്കറ്റുകൾ വീഴ്ത്താൻ പ്രശാന്തിന് സാധിച്ചിട്ടുണ്ട് . കേരളത്തിന് വേണ്ടിയുള്ള പ്രകടങ്ങൾ കൊച്ചി ടസ്കേഴ്സിന്റെ നെറ്റ് ബൗളർ സ്ഥാനത്തേക്ക് താരത്തെ എത്തിച്ചു . താരത്തിന്റെ മികച്ച ബൗളിംഗ് കണ്ട് ഇഷ്ടപെട്ടതിനാൽ ടീം കോച്ച് ജെഫ് ലോസെൻ (മുൻ ഓസ്‌ടേലിയൻ താരം ) താരത്തെ കൊച്ചി ടീമിന്റെ ഭാഗമാക്കി എടുത്തു.ഡൽഹിക്ക് അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവറിയിച്ച പ്രശാന്ത് സൂപ്പർ താരം സെവാഗിന്റെ ഉൾപ്പടെ 2 വിക്കറ്റുകൾ നേടി മത്സരത്തിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു . ഒരുപാട് പ്രശംസകളും മറ്റും ഏറ്റുവാങ്ങിയ പ്രശാന്ത് അറിഞ്ഞു കാണില്ല “ഇന്ന് പുകഴ്ത്തുന്നവർ നാളെ ഇകഴ്ത്തുമെന്ന്” .
അതിനുശേഷം ബാംഗ്ലൂർ റോയൽ ടീമിന് എതിരെ നടന്ന മത്സരത്തിൽ വമ്പനടിക്കാരൻ ക്രിസ് ഗെയ്‌ലിന് എതിരെ എറിഞ്ഞ ഓവറിൽ പ്രശാന്തിനെ അടിച്ചുപറത്തി ഗെയ്ൽ നേടിയത് 37 റൺസ് . പിന്നീട് താരത്തിന്റെ കരിയർ ട്രാക്കിൽ എത്തിയിട്ടില്ല എന്ന് പറയാം .അടുത്ത സീസൺ ബാംഗ്ലൂരിന്റെ ഭാഗമായി 3 മത്സരങ്ങളിൽ നിന്നും 5 വിക്കറ്റുകൾ നേടിയെങ്കിലും ഒരുപാട് മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല. ഒരു മോശം കളികൊണ്ട് താരത്തെ വിലയിരുത്തുന്ന നമ്മുടെ സമീപനത്തിന്റെ ഇര ആണ് പ്രശാന്ത് എന്ന് പറയാം . ഒരു ഓവറിൽ 36 റൺസ് വഴങ്ങിയ ബ്രോഡ് ഇന്ന് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളർ ആണ്,20 -20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ പ്രഹരം ഏറ്റുവാങ്ങിയ ബെൻ സ്റ്റോക്സ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാണ് നമ്മുടെ പ്രശാന്ത് ആകട്ടെ 37 റൺസിന്റെ പേരിൽ മാത്രം ആണ് ഇന്നും അറിയപ്പെടുന്നത്. കളിയാക്കലും ട്രോളുകളും ആണ് നമ്മൾ ഇത്തരത്തിൽ തകർച്ച നേരിടുന്ന താരത്തിന് കൊടുക്കുന്നത്.












