ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് ഡ്രസ്സിംഗ് റൂമിലിരുന്ന് റിയാൻ പരാഗ് ഇ-സിഗരറ്റ് അഥവാ ‘വേപ്പ്’ വലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൊവ്വാഴ്ച ന്യൂ ഛണ്ഡീഗഡിൽ നടന്ന മത്സരത്തിനിടെയാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവം നടന്നത്. ഇതോടെ താരത്തിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തി.
മത്സരത്തിലെ രാജസ്ഥാൻ ഇന്നിംഗ്സിലെ 16-ാം ഓവറിലാണ് വിവാദമായ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. ചേസിംഗിലെ നിർണായക സമയത്ത് 16 പന്തിൽ 29 റൺസെടുത്ത് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പരാഗ് ഡ്രസ്സിംഗ് റൂമിലിരുന്ന് വേപ്പ് വലിക്കുന്നതായി ബ്രോഡ്കാസ്റ്റ് ക്യാമറകളിൽ വ്യക്തമായത്. നിമിഷനേരം കൊണ്ട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സ്റ്റേഡിയത്തിനകത്തും ഡ്രസ്സിംഗ് റൂമുകളിലും പുകവലിയും മറ്റ് ലഹരി ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിന് ബിസിസിഐക്ക് കർശന വിലക്കുണ്ട്. ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം ഡ്രസ്സിംഗ് റൂമിലോ ഡഗ്ഔട്ടിലോ ഇത്തരം കാര്യങ്ങൾ അനുവദനീയമല്ല. അതിനാൽ തന്നെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റിയാൻ പരാഗിനെതിരെ ബിസിസിഐ അച്ചടക്ക നടപടി സ്വീകരിക്കാൻ വലിയ സാധ്യതയുണ്ട്.
രാജസ്ഥാൻ റോയൽസ് നായകനായിരുന്ന മലയാളി താരം സഞ്ജു സാംസൺ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (CSK) മാറിയതോടെയാണ് 24-കാരനായ റിയാൻ പരാഗിന് നായകസ്ഥാനം ലഭിച്ചത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും താരം വലിയ പരാജയമായി മാറുന്നതിനിടെയാണ് പുതിയ വിവാദവും തലപൊക്കിയിരിക്കുന്നത്. ഈ മത്സരത്തിന് മുൻപ് കളിച്ച 7 ഇന്നിംഗ്സുകളിൽ നിന്ന് വെറും 81 റൺസ് മാത്രമാണ് പരാഗിന് നേടാനായത്.
നായകനെന്ന നിലയിൽ പരാഗ് വിവാദങ്ങളിൽ നിറഞ്ഞുനിന്നെങ്കിലും പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം സ്വന്തമാക്കി. പഞ്ചാബ് ഉയർത്തിയ 222 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ സീസണിൽ പഞ്ചാബ് കിംഗ്സ് ഏറ്റുവാങ്ങുന്ന ആദ്യത്തെ തോൽവിയാണിത്.
നേരത്തെ ഏപ്രിൽ 10-ന് ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ ഡഗ്ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിന് ബിസിസിഐ ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് അന്ന് ഭിന്ദറിന് നോട്ടീസ് നൽകിയത്. രാജസ്ഥാൻ ക്യാമ്പിൽ തുടർച്ചയായി ഇത്തരം അച്ചടക്ക ലംഘനങ്ങൾ ഉണ്ടാകുന്നത് ഫ്രാഞ്ചൈസിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.












