ഐപിഎൽ 2026-ൽ റൺവേട്ടയ്ക്കൊപ്പം തന്റെ സ്ട്രൈക്ക് റേറ്റിലും വൻ വർദ്ധനവ് വരുത്തി വിരാട് കോഹ്‌ലി അത്ഭുതപ്പെടുത്തുകയാണ്. ഈ സീസണിൽ എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 351 റൺസ് നേടിയ കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ് 162.50 ആണ്. ഇതിനുമുൻപ് 2016-ലും 2024-ലും മാത്രമാണ് കോഹ്‌ലിക്ക് 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്താൻ സാധിച്ചിട്ടുള്ളത്.
വിരാട് കോഹ്‌ലിയുടെ ഈ മാറ്റത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെയാണ്. “താൻ പതുക്കെയാണ് ബാറ്റ് ചെയ്യുന്നത് എന്ന തരത്തിലുള്ള സംസാരങ്ങളും സമ്മർദ്ദവും വർദ്ധിക്കുന്നത് കോഹ്‌ലി തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് കൂടുതൽ വേഗത്തിൽ റൺസ് കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചത്. മുൻപ് വിക്കറ്റ് കാത്തുസൂക്ഷിക്കാനായി സിംഗിളുകളിലും ഡബിളുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കോഹ്‌ലി, ഇപ്പോൾ ആർസിബിക്ക് വേണ്ടി കൂടുതൽ സ്വാതന്ത്ര്യത്തോടെയും വേഗതയിലുമാണ് പന്തു നേരിടുന്നത്. ഇത് ടീമിലെ മറ്റ് ബാറ്റർമാർക്കും ആത്മവിശ്വാസം നൽകുന്നു.” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹി പബ്ലിക് സ്കൂളിൽ വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമിയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യവെ വിരാട് കോഹ്‌ലി വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകി. സ്വന്തം സ്വപ്നങ്ങളിൽ വിശ്വസിക്കണമെന്നും അത് നേടിയെടുക്കാൻ കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കരിയറിന്റെ തുടക്കത്തിൽ ലക്ഷ്യങ്ങൾ എങ്ങനെ മാറിയെന്നും സ്കൂൾ കാലഘട്ടം ഒരു വ്യക്തിയെ വളർത്തിയെടുക്കുന്നതിൽ എത്രത്തോളം പ്രധാനമാണെന്നും കോഹ്‌ലി വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തന്റെ പഴയ പരിശീലകൻ രാജ്കുമാർ ശർമ്മ, ഡിഡിസിഎ പ്രസിഡന്റ് രോഹൻ ജെയ്റ്റ്‌ലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.












