ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹർദോയിയിൽ നടന്ന ചടങ്ങിലാണ് രാജ്യത്തെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേകളിലൊന്നായ ഈ ബൃഹദ് പദ്ധതി പ്രധാനമന്ത്രി ജനങ്ങൾക്കായി സമർപ്പിച്ചത്. ആയിരക്കണക്കിന് വർഷങ്ങളായി ഗംഗാനദി ഉത്തർപ്രദേശിന്റെ ജീവനാഡിയായി തുടരുന്നത് പോലെ, ഈ എക്സ്പ്രസ് വേ സംസ്ഥാനത്തിന്റെ വികസനത്തിന്റെ പുതിയ ജീവനാഡിയായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിനെ ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീററ്റ്, ഹാപൂർ, ബുലന്ദ്‌ഷഹർ, അംരോഹ, സംഭാൽ, ബദായൂൻ, ഷാജഹാൻപുർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്‌ഗഡ്, പ്രയാഗ്‌രാജ് എന്നിങ്ങനെ 12 ജില്ലകളെ കോർത്തിണക്കിയാണ് അതിവേഗ പാത കടന്നുപോകുന്നത്. ആറുവരി പാതയായി നിർമ്മിച്ച എക്സ്പ്രസ് വേ ഭാവിയിൽ എട്ടുവരിയായി വികസിപ്പിക്കാൻ സാധിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. യാത്രാസമയം പകുതിയായി കുറയുന്നതിനൊപ്പം സംസ്ഥാനത്തെ വ്യവസായ, കാർഷിക, ചരക്ക് നീക്ക മേഖലകളിൽ വലിയ മാറ്റം പദ്ധതി കൊണ്ടുവരും. ഷാജഹാൻപുരിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് അടിയന്തരമായി ഇറങ്ങാൻ സാധിക്കുന്ന 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
സിസിടിവി ക്യാമറകൾ, ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS), എമർജൻസി കോൾ ബോക്സുകൾ, ആംബുലൻസുകൾ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളും പാതയിൽ ഒരുക്കിയിട്ടുണ്ട്. എക്സ്പ്രസ് വേയ്ക്ക് ഇരുവശവും വെയർഹൗസുകൾ, കോൾഡ് സ്റ്റോറേജുകൾ, ഫുഡ് പ്രോസസ്സിംഗ് ഹബ്ബുകൾ എന്നിവയുൾപ്പെടെയുള്ള വ്യവസായ ക്ലസ്റ്ററുകൾ വരും. ഇത് സംസ്ഥാനത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഗംഗാ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം ഉത്തർപ്രദേശിന്റെ വികസന വേഗത വർദ്ധിപ്പിക്കുമെന്നും ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മിൽ വേഗത്തിൽ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പൂർവാഞ്ചൽ, ആഗ്ര-ലഖ്‌നൗ, ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേകളുമായി ഗംഗാ എക്സ്പ്രസ് വേയെ ബന്ധിപ്പിക്കുന്നതോടെ ഉത്തർപ്രദേശിൽ വൻകിട ഗതാഗത ശൃംഖലയാണ് യാഥാർത്ഥ്യമാകുന്നത്.











