ഓൺലൈൻ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങളുമായി വലവിരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പോലീസ് ഉദ്യോഗസ്ഥരെന്നോ കേന്ദ്ര അന്വേഷണ ഏജൻസികളെന്നോ വ്യാജേന വാട്സാപ്പിലൂടെ ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വ്യാപകമാകുകയാണ്. ഇത്തരം തട്ടിപ്പുകാരുടെ പ്രൊഫൈലുകൾ ശ്രദ്ധിച്ചാൽ അവയിൽ സർക്കാർ മുദ്രകളോ പോലീസിന്റെ മെഡലുകളോ ഔദ്യോഗിക അധികാരമുദ്രകളോ ആകും കാണാൻ സാധിക്കുക. അന്വേഷണ ഏജൻസികളുടേതിന് സമാനമായ പേരുകളാകും ഇവർ അക്കൗണ്ടുകൾക്ക് നൽകുന്നത്. വാട്സാപ്പിലെ എബൗട്ട് സെക്ഷനിൽ ’24 അവർ എമർജൻസി അതോറിറ്റി’ എന്ന് രേഖപ്പെടുത്തി വിശ്വസ്യത നേടിയെടുക്കാനും ഇവർ ശ്രമിക്കുന്നു.
നേരിട്ട് വിളിക്കുന്നതിന് മുൻപായി ഒരു ടെക്സ്റ്റ് സന്ദേശം അയച്ച് ഇരയുടെ പ്രതികരണം നിരീക്ഷിച്ച ശേഷമാണ് ഇവർ ഫോൺ കോളുകളിലേക്ക് കടക്കുന്നത്. ഫോൺ വിളിച്ചാൽ പിന്നെ കടുത്ത സമ്മർദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുക. സംസാരിക്കുമ്പോൾ നിയന്ത്രണ സ്വഭാവമുള്ള ഭാഷ ഉപയോഗിക്കുന്ന ഇവർ, ‘കോൾ കട്ട് ചെയ്യരുത്’ എന്നും ‘ക്ലിയറൻസ് ലഭിക്കുന്നത് വരെ കണക്ടഡ് ആയിരിക്കണം’ എന്നും കർശന നിർദ്ദേശം നൽകും. ഉടൻ അറസ്റ്റുണ്ടാകുമെന്നോ കേസിൽ പെടുമെന്നോ ഭീഷണിപ്പെടുത്തി ഇരയെ മാനസികമായി തളർത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. തട്ടിപ്പിനിരയാകുന്നവർ ബാങ്കുമായോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടാതിരിക്കാൻ ഡിജിറ്റൽ അറസ്റ്റ് പോലുള്ള വ്യാജ ഭീഷണികളും ഇവർ മുഴക്കുന്നു. ഇതിനിടയിൽ യുപിഐ വെരിഫിക്കേഷൻ എന്ന പേരിലോ പണം മടക്കി നൽകുമെന്ന വ്യാജ വാഗ്ദാനം നൽകിയോ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ചോർത്തും.
ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈക്കലാക്കിയാണ് ഇവർ പണം തട്ടുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഒരേസമയം നിരവധി അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ഇവർ, ഒരു അക്കൗണ്ട് ബ്ലോക്ക് ആയാലും മറ്റൊരു അക്കൗണ്ട് വഴി തട്ടിപ്പ് തുടരും. വിശ്വസ്യത വർദ്ധിപ്പിക്കാനായി നിങ്ങളുടെ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷന്റെ പേരോ സ്ഥലപ്പേരോ ഇവർ സംഭാഷണങ്ങളിൽ ഉൾപ്പെടുത്തിയേക്കാം. ഇത്തരം കോളുകളോട് പ്രതികരിക്കാതിരിക്കാനും വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കാനും ശ്രദ്ധിക്കുക. തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരമറിയിക്കേണ്ടതാണ്.











