ഐപിഎൽ 2026-ലെ പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായ മുംബൈ ഇന്ത്യൻസിന് ഇനിയുള്ള ഓരോ മത്സരവും ജീവൻമരണ പോരാട്ടമാണെന്ന് സുനിൽ ഗാവസ്കർ. ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സിനോട് 103 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയത് മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. ബുധനാഴ്ച വൈകുന്നേരം വാങ്കഡെയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും മുംബൈയ്ക്ക് ആശ്വസിക്കാൻ വകനൽകില്ല.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ നാണംകെട്ട തോൽവിയാണ് മുംബൈ വഴങ്ങിയത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറി (54 പന്തിൽ 101*) കരുത്തിൽ ചെന്നൈ 208 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ വെറും 104 റൺസിന് കൂടാരം കയറി. അക്കീൽ ഹൊസൈന്റെ മാരക ബൗളിംഗാണ് (4/17) മുംബൈയെ തകർത്തത്. നൂർ അഹമ്മദ്, മുകേഷ് ചൗധരി എന്നിവരും മുംബൈയെ വരിഞ്ഞുമുറുക്കി.
മുംബൈയുടെ സ്ഥിരതയില്ലാത്ത പ്രകടനത്തെ ഗാവസ്കർ രൂക്ഷമായി വിമർശിച്ചു. റൺ റേറ്റ് വില്ലനായേക്കാം: “100 റൺസിനടുത്തുള്ള ഇത്തരം വലിയ തോൽവികൾ നെറ്റ് റൺ റേറ്റിനെ ബാധിക്കും. പ്ലേ ഓഫ് റേസ് മുറുകുമ്പോൾ ഇത് മുംബൈയ്ക്ക് വിനയാകും. അവർക്ക് ജയിക്കാനുള്ള കരുത്തുണ്ട്, പക്ഷേ എല്ലാം കൃത്യമായി ഒത്തു വരണമെന്ന് മാത്രം,” ഗാവസ്കർ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസ് എട്ട് പോയിന്റുമായി അഞ്ചാമതും, ചെന്നൈയും ഡൽഹിയും ആറ് പോയിന്റുകൾ വീതം നേടി ആറ്, ഏഴ് സ്ഥാനങ്ങളിലുമുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും മുംബൈ ഇന്ത്യൻസിനും താഴെ തട്ടിലാണ് സ്ഥാനം. ലഖ്നൗ സൂപ്പർ ജയന്റ്സ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ.












