ഇസ്ലാമാബാദ് : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മുതിർന്ന കമാൻഡർ മൗലാന സൽമാൻ അസ്ഹർ കൊല്ലപ്പെട്ടു. ദുരൂഹ സാഹചര്യത്തിൽ വാഹനം ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ഇടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അജ്ഞാത വാഹനം ഇടിച്ചുള്ള മരണം എന്നാണ് പോലീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായിയും സംഘടനയുടെ ഉന്നത കമാൻഡറുമായിരുന്നു മൗലാന സൽമാൻ അസ്ഹർ.
പാകിസ്താനിലെ ബഹാവൽപൂരിൽ വെച്ചാണ് ഇയാളെ വാഹനമിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൗലാന സൽമാൻ അസ്ഹറിന്റെ മരണം സ്വാഭാവികമായ ഒരു അപകടമല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും റിപ്പോർട്ടുകളുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിൽ വെച്ചാണ് ഇത്തരത്തിൽ ഒരു അപരിചിതമായ വാഹനം ജെയ്ഷെ ഭീകരനെ ഇടിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ് . സംഘടനയുടെ സുരക്ഷിത കേന്ദ്രമെന്ന് കരുതപ്പെടുന്ന ഇവിടെ വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ജെയ്‌ഷെ ക്യാമ്പുകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
പാകിസ്താനിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യ വിരുദ്ധ ഭീകരർ അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെടുന്നത് പതിവായിരിക്കുകയാണ്. സൽമാൻ അസ്ഹറിന്റെ കാര്യത്തിൽ ഒരു വാഹനമാണ് കൊലവിളിയായി എത്തിയത്. സംഘടനയിലേക്ക് പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും നേതൃത്വം നൽകിയിരുന്ന സൽമാൻ അസ്ഹറിന്റെ മരണം ജെയ്‌ഷെ മുഹമ്മദിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.









