സ്ക്കൂൾ ഫീസ് അടയ്ക്കാൻ നിർവാഹമില്ലാതെ അച്ഛനും അമ്മയും സങ്കടപ്പെട്ടപ്പോൾ അവന്റെ ഉള്ളിലെ സങ്കടം തനിക്ക് ക്രിക്കറ്റ് പഠിക്കാൻ സാധിക്കുന്നില്ല എന്നോർത്തായിരുന്നു. അവനെ പോലെ ഇങ്ങനെ സങ്കടപ്പെട്ട അനേകം ചെറുപ്പക്കാരെ പോലെ തെരുവിൽ തന്നെ നഷ്ടപെട്ട് പോകുമായിരുന്ന ആ ബാല്യം ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് കാലം നമുക്കായി കാത്തുവെച്ച മറ്റൊരു കുസ്യതി ആയിരിക്കാം.
രോഹിത് ഗുരുനാഥ് ശർമ്മ എന്ന നാമം ക്രിക്കറ്റ് ലോകം കേട്ടുതുടങ്ങിയത് 2007 ട്വന്റി ട്വന്റി ലോകകപ്പ് മുതലാണ്. ഇന്ത്യൻ ക്രിക്കറ്റിനെ സംമ്പന്ധിച്ച് അതിനിർണായകമായ ഒരു കാലഘട്ടം, ലോകകപ്പിലെ ദയനീയ പരാജയത്തോടെ സീനിയർ കളിക്കാർ ട്വന്റി ട്വന്റി ലോകപ്പിൽ നിന്നും സ്വയം മാറി നിന്ന് യുവതാരങ്ങൾക്ക് അവസരം കൊടുത്തത് രോഹിതിനെ പോലെ ഉള്ളവർക്ക് അനുഗ്രഹമായി. ക്രിക്കറ്റ് ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ച പല മത്സരങ്ങളും കാഴ്ച്ചയുടെ ദൃശ്യ വിരുന്നൊരുക്കി.ഭാവിയിൽ ഇന്ത്യൻ ടീമിനെ മുമ്പോട്ട് കൊണ്ടുപോകാൻ പ്രാപ്തി ഉള്ള പല യുവതാരങ്ങളും ഉയർന്നു വന്നു.ഇന്ത്യയുടെ നിർണായകമായ മത്സരം സൗത്ത് ആഫ്രിക്കകെതിരെ ഡർബനിൽ നടക്കുന്നു. മുൻനിര തകർന്ന മത്സരത്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ രോഹിത് 40 പന്തിൽ നേടിയ 50 റൺസ് ഇന്ത്യൻ വിജയത്തിന് അതിനിർണായകമായ കാരണമായി തീർന്നു. ഫൈനൽ പോരാട്ടത്തിൽ ഉമർ ഗുൽ, മുഹമ്മദ് ആസിഫ്, സൊഹൈൽ തൻവീർ തുടങ്ങിയവർ അണിനിരന്ന ആ ലോകകപ്പിലെ ഏറ്റവും ബൗളിംഗ് സംഘമുള്ള പാക്കിസ്താനെതിരെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പതിവ് താളം കണ്ടെത്താൻ സാധിക്കാതിരുന്നപ്പോൾ രക്ഷകനായത് ഗംഭീറിനോടൊപ്പം അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ രോഹിത് ആയിരുന്നു . അങ്ങനെ ആ ലോകകപ്പ് വിജയത്തിൽ തന്റെ പങ്ക് രോഹിത് മനോഹരമായി നിർവഹിച്ചു.
കുട്ടി ക്രിക്കറ്റിനെ ഇന്ത്യയിൽ ഇത്രത്തോളം ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഐ.പി എലിന്റെ ആദ്യ 3 സീസണുകളിൽ ഹൈദരാബാദ് ഡെക്കാൻ ചാർജേർസിന്റെ കൂടെയും പിന്നീട് മുംബൈ ഇന്ത്യൻസിന്റെ കൂടെയുമായിരുന്നു രോഹിതിന്റെ യാത്ര.ഈ കാലയളവ് വരെ ഐ പി എലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിൽ മൂന്നാം സ്ഥാനത്താണ് രോഹിത് .ഐപിഎൽ രണ്ടാം സീസണിൽ ഹാട്രിക്ക് നേടിയ രോഹിത് ബൗളിങ്ങിലും തന്റെ കഴിവ് കാട്ടി. ആ സീസണിൽ ഹൈദരാബാദ് കിരീട വിജയത്തിൽ രോഹിതും വലിയ പങ്ക് വഹിച്ചു.രോഹിത് എന്ന താരത്തിന്റെ വളർച്ച മുംബൈ ഇന്ത്യൻസിൽ ചേർന്നതിന് ശേഷം കൂടുതൽ മെച്ചപെട്ടു.രോഹിത് എന്ന ബാറ്റ്സ്മാൻ മാത്രമല്ല രോഹിത് എന്ന നായകനും കൂടി ആയിരുന്നു അവിടെ ഒരുപോലെ വളർന്നത്. കുട്ടിക്രിക്കറ്റ് ബുദ്ധിയുടെ കൂടെ കളിയാണെന്ന് തെളിയിക്കുന്ന രീതിയിൽ തീരുമാനങ്ങളെടുക്കാനും ഫീൽഡ് ഒരുക്കാനും ഉള്ള അസാധാരണ മികവ് മുംബൈക്ക് 4 ഐ പി എൽ കിരീടം നേടി കൊടുത്തു . ഐ പി എലിൽ നായകനായും താരമായും ഏറവും കൂടുതൽ കിരീടം നേടിയതും രോഹിത് തന്നെ (5 എണ്ണം).
ഏറെ കഴിവുള്ള രോഹിത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് പലരും ഉറപ്പിച്ച നാളുകൾ ആയിരുന്നു 2007 ട്വന്റി ട്വന്റി ലോകകപ്പ് കഴിഞ്ഞതിന് ശേഷമുള്ള കാലം. എങ്കിലും അലസത , പരിശ്രമകുറവ് എന്നിവയുടെ ഉദ്ദാഹരണം ആകാൻ സ്വയം ശ്രമിച്ച രോഹിത് കിട്ടിയ പല അവസരങ്ങളും മുതലാക്കിയില്ല . ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു നല്ല ഇന്നിംഗ്സ് കളിച്ചിരുന്ന രോഹിതിന്റെ പ്രധാന പ്രശ്നം സ്ഥിതിരത ഇല്ലായ്മ തന്നെയായിരുന്നു. അതിന് രോഹിതിന് കിട്ടിയ ശിക്ഷ വലുതായിരുന്നു-2011 ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടിയില്ല. ആ കിരീട നേട്ടം ഇന്ത്യ മുഴുവൻ ആഘോഷിച്ചപ്പോൾ കിട്ടിയ അവസരങ്ങൾ നഷ്ട്ടപെടുത്തിയ രോഹിത് തന്റെ വിധിയോർത്ത് സങ്കടപ്പെട്ടു. അയാൾക്ക് ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് പ്രതീക്ഷിച്ച് ഇരുന്നപ്പോൾ കഠിനാധ്വാനത്തിലൂടെ പിന്നീട് രോഹിത് ടീമിൽ സ്ഥാനം ഉറപ്പിച്ചു.
2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ ധവാനുമൊപ്പം ഓപ്പണായി തുടങ്ങിയ രോഹിത്, ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായി മാറാൻ ഒട്ടും കാലതാമസമെടുത്തില്ല. തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ടീമിൽ താനൊരു അഭിവാജ്യ ഘടകമാണെന്ന് ഈ ചെറുപ്പക്കാരൻ ലോകത്തെ ആകമാനം അറിയിച്ചു. ഏകദിനത്തിൽ ആരും നേടാത്ത 200 എന്ന മാന്ത്രിക സ്ക്കോർ നേടി നമ്മുടെ സച്ചിൻ ചരിത്രത്തിന്റെ ഭാഗമായപ്പോൾ പിന്നാലെ നമ്മുടെ സെവാഗും ആ സ്ക്കോർ കണ്ടെത്തി. പിന്നീട് ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിത സ്കോറായ 264 റൺസ് നേടിയതുൾപടെ മൂന്ന് ഇരട്ട സെഞ്ചുറികൾ നേടി രോഹിത് തനിക്ക് എന്തും സാധിക്കും എന്ന് തെളിയിച്ചു. അടുത്ത് 300 എന്ന മാന്ത്രിക അക്കം ആരാധകർ രോഹിതിന്റെ ബാറ്റിൽ നിന്ന് തന്നെ സ്വപ്നം കാണുന്നു. സച്ചിനെ മാസ്റ്റർ ബ്ലാസ്റ്റർ എന്നും ധോണിയെ ക്യാപ്ടൻ കൂളെന്നും വിളിക്കുന്ന ക്രിക്കറ്റ് ലോകം രോഹിതിനെ ഹിറ്റ്മാനെന്ന് വിളിച്ചു.
2015 ലോകകപ്പിൽ സെമിയിൽ എത്തിയതിലും രോഹിതിന്റെ പങ്ക് വലുതാണ്. പല പരമ്പര വിജയങ്ങളിലും ഹിറ്റ്മാനായ രോഹിതും, ഏറ്റവും മികച്ച ബാറ്റ്സ്മാൻ കോഹ്ലിയും ഉള്ള ടീം വിജയക്കൊടി പാറിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 2 ബാറ്റ്സ്മാൻമാരും കളിക്കുന്ന ടീം അപകടകാരികളായ ഒരു കൂട്ടം കളിക്കാരുടെ സംഘമാണ്. സെമിയിൽ ന്യൂസിലന്റിനോട് പൊരുതി തോറ്റെങ്കിലും 2019 ലോകകപ്പ് രോഹിതിന്റെ ലോകകപ്പായിരുന്നു.648 റൺസ് നേടിയതും രോഹിതാണ്. രോഹിതിനും കോഹ്ലിക്കും ഒക്കെ പിഴച്ച സെമി പോരാട്ടത്തിൽ തോറ്റതിന് ശേഷം കരയുന്ന രോഹിതിന്റെ ചിത്രം നൊമ്പര കാഴ്ച്ചയായി. കാരണം അയാൾ ആ കപ്പ് അത്രമേൽ അർഹിച്ചിരുന്നു.
കാലങ്ങൾ കഴിഞ്ഞു, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ലക്ഷക്കണക്കിന് ആരാധകർ നിശബ്ദരായി നിക്കുന്നു. ആകാശം ഇടിഞ്ഞുവീണതുപോലെ രോഹിത് ശർമ്മ ഡ്രസിങ് റൂമിലേക്ക് നടന്നു നീങ്ങുന്നു. തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഫൈനലിൽ കാലിടറി വീണ നായകൻ. ലോകകിരീടം തൊട്ടരികിൽ വെച്ച് നഷ്ടമായ ആ രാത്രിയിൽ, ക്യാമറക്കണ്ണുകളിൽ നിന്ന് ഒളിക്കാൻ രോഹിത് തന്റെ കണ്ണുനീർ മറച്ചുപിടിച്ചു. അന്ന് ലോകം കരുതി, ‘ഹിറ്റ്മാന്റെ’ യുഗം അവസാനിച്ചു എന്ന്. മാസങ്ങൾ കടന്നുപോയി. വിമർശകർ അമ്പെയ്തു കൊണ്ടിരുന്നു. പ്രായം തളർത്തുന്നുവെന്നും, ക്യാപ്റ്റൻസി മാറണമെന്നും മുറവിളികൾ ഉയർന്നു. പക്ഷേ, രോഹിത് മൗനത്തിലായിരുന്നു. ആ മൗനം ഒരു കൊടുങ്കാറ്റിന് മുന്നോടിയായിരുന്നു. 2024-ലെ ടി20 വേൾഡ് കപ്പിനായി വെസ്റ്റ് ഇൻഡീസിന്റെ മണ്ണിലേക്ക് അദ്ദേഹം വിമാനം കയറുമ്പോൾ ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ—കൈവിട്ടുപോയ ആ സുവർണ്ണ കിരീടം.
ടി20 ലോകകപ്പ് ഫൈനൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പൊരുതുന്നു. ഓരോ പന്തിലും ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ. ഒടുവിൽ സൂര്യകുമാർ യാദവിന്റെ ആ അവിശ്വസനീയമായ ക്യാച്ചും ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. മൈതാനത്ത് വീണുകിടന്ന് മണ്ണിൽ ചുംബിക്കുന്ന രോഹിത്തിനെ രാജ്യം കണ്ടു. 2023-ൽ ഒഴുക്കിയത് സങ്കടത്തിന്റെ കണ്ണുനീരായിരുന്നെങ്കിൽ, ബാർബഡോസിലെ മണ്ണിൽ വീണത് ആനന്ദക്കണ്ണീരായിരുന്നു. ഒടുവിൽ ആ ശാപം തീർന്നു; ഇന്ത്യ വിശ്വവിജയികളായി വിജയഗാഥ അവിടെയും അവസാനിച്ചില്ല. 2025 ഫെബ്രുവരിയിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിന്റെ പടയോട്ടം തുടർന്നു. ഒരു ഐസിസി കിരീടം നഷ്ടപ്പെട്ടതിന്റെ വേദനയ്ക്ക് പകരമായി ബാക്ക്-ടു-ബാക്ക് രണ്ട് ഐസിസി ട്രോഫികൾ (2024 ടി20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും) ഷെൽഫിലെത്തിച്ചു. രോഹിത് നന്നായി കളിക്കുമ്പോൾ മറ്റേത് താരത്തെക്കാൾ ഭംഗി ഉണ്ട് ആ ബാറ്റിങ്ങിന്. അയാൾ കോപ്പി ബുക്ക് ഷോട്ടുകളുടെ തമ്പുരാൻ ഒന്നും അല്ല. ക്രിസ് ഗെയിലിനെ പോലെ തുടക്കം മുതൽ വെടിക്കെട്ട് ബാറിങ് നടത്തുന്നവനും അല്ല.
എന്നാൽ ഇവരെക്കാൾ ഒക്കെ മുകളിൽ ആണ് ആ ബാറ്റിങിന്റെ സൗന്ദര്യം. രോഹിത് ശർമ ചരിത്രനേട്ടം കുറിക്കുമ്പോഴെല്ലാം പ്രചോദനമായി ഗ്യാലറിയിൽ ഭാര്യ റിതികയുമുണ്ടാവും എന്നത് മറ്റൊരു കൗതുകം .രോഹിത് കരിയറിലെ മൂന്നാം ഏകദിന ഡബിൾ സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിലെത്തിയപ്പോഴും റിതിക ഗ്യാലറിയിലുണ്ടായിരുന്നു. അന്ന് പക്ഷെ രോഹിത് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഡ്രസ്സിംഗ് റൂമിന് നേരെ നോക്കി ബാറ്റുയർത്തിയപ്പോൾ പൊട്ടിക്കരയുന്ന റിതികയെ ആണ് ആരാധകർ കണ്ടത്.പ്രാർത്ഥനയോടെ തന്റെ ഭർത്താവിന്റെ സുവർണ നേട്ടത്തിലേക്ക് ഉള്ള യാത്ര ആസ്വദിക്കുന്ന റിതികയുടെ ചിത്രങ്ങൾ ഏറെ ചർച്ച ആയിരുന്നു,ആ നേട്ടം അവരുടെ വിവാഹ വാർഷിക ദിനത്തിൽ ആണെന്ന് ഉള്ളതും മറ്റൊരു സവിശേഷത .കളിക്കളത്തിലെ ഹീറോ കുടുംബത്തിന് ഒരുപാട് പ്രധാന്യം കൊടുക്കുന്ന ആൾ കൂടിയാണെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു.
സച്ചിൻ തെൻഡുൽക്കർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവർ നിങ്ങൾക്ക് നേരെ കല്ലെറിയുന്നുണ്ടെങ്കിൽ നിങ്ങൾ അവയെ നാഴികകല്ലാക്കി മാറ്റുക “രോഹിത് ശർമ്മ വിമർശനങ്ങളെ , തനിക്ക് ഉണ്ടായിരുന്ന മടിയെ ബാറ്റ് കൊണ്ട് മറുപടി കൊടുക്കുന്ന ഹിറ്റ്മാനായത് ഇന്നത്തെ യുവതാരങ്ങൾക്ക് പാഠമാണ്. പരിശ്രമിക്കാതെ വിജയിക്കില്ല, പോരാടുക അവസാന ശ്വാസം വരെ.
പിറന്നാളാശംസകൾ പ്രിയ ഹിറ്റ്മാൻ










