ഇസ്ലാമാബാദ് : അമേരിക്ക-ഇറാൻ യുദ്ധം പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ബുധനാഴ്ച ഇസ്ലാമാബാദിൽ ചേർന്ന ഫെഡറൽ കാബിനറ്റ് യോഗത്തിലാണ്, നിലവിൽ ഭയാനകമായ സാഹചര്യമാണ് രാജ്യം നേരിടുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്. എണ്ണ ഇറക്കുമതിയിൽ മാത്രം ആഴ്ചയിൽ 500 ദശലക്ഷം ഡോളറിലധികം അധിക ബാധ്യതയാണ് പാകിസ്താന് നേരിടേണ്ടി വരുന്നത് എന്നും ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.
യുദ്ധത്തിന് മുൻപ് പാകിസ്താന്റെ പ്രതിവാര എണ്ണ ഇറക്കുമതി ബില്ല് ഏകദേശം 300 ദശലക്ഷം ഡോളർ ആയിരുന്നു.
യുദ്ധം രൂക്ഷമായതോടെ നിലവിൽ ഇത് 800 ദശലക്ഷം ഡോളറായി കുതിച്ചുയർന്നു. എണ്ണവില വർദ്ധനവ് വരും ദിവസങ്ങളിൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളെ ബാധിക്കുമെന്നും വെള്ളിയാഴ്ചയോടെ പുതിയ നിരക്കുകൾ തീരുമാനിക്കേണ്ടി വരുമെന്നും പാകിസ്താൻ പ്രധാനമന്ത്രി അറിയിച്ചു.
യുദ്ധം പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരത്തെയും ബാധിച്ചിട്ടുണ്ട് എന്നും ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഷെഹബാസ് ഷെരീഫ് അറിയിച്ചു. പാകിസ്താന്റെ സാമ്പത്തിക ഭദ്രതയ്ക്കായി അന്താരാഷ്ട്ര നാണയ നിധി നൽകുന്ന സഹായ പദ്ധതികളെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യ നൽകിയ 3 ബില്യൺ ഡോളറിന്റെ നിക്ഷേപവും 5 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് സൗകര്യവും ആണ് രാജ്യത്തിന് താൽക്കാലിക ആശ്വാസം നൽകിയത് എന്നും ഷെഹബാസ് ഷെരീഫ് സൂചിപ്പിച്ചു.












