വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്നും കവർച്ച ചെയ്യപ്പെട്ട 657 അമൂല്യ പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്നും മ്യൂസിയങ്ങളിൽ നിന്നും കവർച്ച ചെയ്യപ്പെട്ടവയാണ് ഇവ. 14 ദശലക്ഷം ഡോളർ (ഏകദേശം 116 കോടി രൂപ) വിലമതിക്കുന്ന പുരാവസ്തുക്കൾ ആണ് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് മാഫിയകളിൽ നിന്ന് പിടിച്ചെടുത്ത ഈ വസ്തുക്കൾ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണ്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ നിന്നുള്ള രാജലക്ഷ്മി കദം പങ്കെടുത്ത ചടങ്ങിലാണ് പുരാവസ്തുക്കൾ കൈമാറിയത്. മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് നടത്തിയ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഈ പുരാവസ്തുക്കൾ വീണ്ടെടുത്തത്. തിരികെ ലഭിച്ച പുരാവസ്തുക്കളിൽ വെങ്കല അവലോകിതേശ്വര പ്രതിമയും മണൽക്കല്ലിൽ നിർമ്മിച്ച ഗണേശ ശില്പവും ഉൾപ്പെടുന്നു.
ഛത്തീസ്ഗഡിലെ സിർപ്പൂരിൽ (റായ്പൂർ) നിന്ന് കവർച്ച ചെയ്യപ്പെട്ടതാണ് വെങ്കല അവലോകിതേശ്വര പ്രതിമ. സിർപ്പൂരിലെ ‘ദ്രോണാദിത്യ’ എന്ന ശില്പിയാണ് ഇത് നിർമ്മിച്ചതെന്ന് പ്രതിമയിലെ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. 1982-ൽ റായ്പൂരിലെ മ്യൂസിയത്തിൽ നിന്നാണ് ഇത് മോഷ്ടിക്കപ്പെട്ടത്. ഏകദേശം 2 ദശലക്ഷം ഡോളർ ആണ് നിലവിൽ ഈ ശില്പത്തിന്റെ മതിപ്പ് വില. കൂടാതെ ഏകദേശം 7.5 ദശലക്ഷം ഡോളർ (ഏകദേശം 62 കോടി രൂപ) വില വരുന്ന ചുവന്ന മണൽക്കല്ലിൽ തീർത്ത ബുദ്ധ പ്രതിമയും അമേരിക്ക തിരികെ നൽകുന്ന പുരാവസ്തുക്കളുടെ കൂട്ടത്തിലുണ്ട്. ‘അഭയ മുദ്ര’യിൽ നിൽക്കുന്ന ബുദ്ധന്റെ ഈ രൂപം ഉത്തരേന്ത്യയിൽ നിന്നാണ് കടത്തിയത്. കടത്തുന്നതിനിടയിൽ പ്രതിമയുടെ കാലുകൾക്കും തലയ്ക്ക് പിന്നിലെ പ്രഭാവലയത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 2000ത്തിൽ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്ന് കവർ ചെയ്യപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ ശില്പവും അമേരിക്ക ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.
അന്താരാഷ്ട്ര പുരാവസ്തു കടത്തുക്കാരനായ സുഭാഷ് കപൂർ, നാൻസി വീനർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വസ്തുക്കൾ ഇന്ത്യയിൽ നിന്ന് കടത്തിയത്. ‘ഓപ്പറേഷൻ ഹിഡൻ ഐഡൽ’ എന്ന പേരിൽ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും സംയുക്തമായി നടത്തിയ അന്വേഷണമാണ് ഈ വൻ ശേഖരം കണ്ടെത്താൻ സഹായിച്ചത്. ഇന്ത്യയുടെ സാംസ്കാരിക സ്വത്ത് തിരികെ കൊണ്ടുവരാൻ സഹായിച്ച അമേരിക്കൻ അധികൃതർക്ക് ഇന്ത്യൻ കോൺസൽ ജനറൽ ബിനയ പ്രധാൻ നന്ദി അറിയിച്ചു.










