അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഭീകര സംഘടനയായ അൽ-ഖ്വയ്ദ. അഫ്ഗാൻ താലിബാന് തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അൽ-ഖ്വയ്ദ, പാകിസ്താൻ അമേരിക്കയുടെ നിർദ്ദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
താലിബാന്റെ ഔദ്യോഗിക മാധ്യമ ചാനലായ ‘അൽ-സഹാബ് ഫൗണ്ടേഷൻ’ വഴിയാണ് ഈ പ്രസ്താവന പ്രചരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന മുസ്ലീങ്ങളുടെ ഏക പ്രതീക്ഷ അഫ്ഗാൻ ഭരണകൂടമാണെന്നും, അതിനെ തകർക്കാൻ ആഗോള ശക്തികൾ ശ്രമിക്കുകയാണെന്നും ഭീകര സംഘടന ആരോപിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം അതീവ വഷളായിരിക്കുകയാണ്.
അഫ്ഗാൻ ഭൂപ്രദേശത്തേക്ക് പാകിസ്താൻ നടത്തിയ മോർട്ടാർ-റോക്കറ്റ് ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ സർക്കാർ ആരോപിച്ചു. അതിർത്തിയിൽ പാകിസ്താൻ സൈന്യം വിവേചനരഹിതമായ ഷെല്ലാക്രമണം നടത്തുകയാണെന്ന് കാബൂൾ കുറ്റപ്പെടുത്തി. എന്നാൽ, തങ്ങളുടെ സൈനിക നടപടി തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ എന്ന സംഘടനയുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണെന്നാണ് ഇസ്ലാമാബാദിന്റെ വാദം.
അമേരിക്കയുടെ നിർദ്ദേശപ്രകാരമാണ് പാകിസ്താൻ താലിബാനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അൽ-ഖ്വയ്ദ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ ഭരണകൂടമാണ് ഏക നിയമാനുസൃത ഇസ്ലാമിക വ്യവസ്ഥയെന്ന് അവകാശപ്പെട്ട സംഘടന, എല്ലാ മുന്നണികളിലും താലിബാനെ പ്രതിരോധിക്കുമെന്നും വ്യക്തമാക്കി. ആഗോള ശക്തികൾ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്നതായും, പ്രോക്സി ഗ്രൂപ്പുകളിലൂടെ അഫ്ഗാനിസ്ഥാനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും പ്രസ്താവനയിൽ ആരോപിക്കുന്നു.
അതിർത്തിയിലെ സായുധ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകൾ.









