നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷവിമർശനങ്ങളുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞ അൻവർ, തന്നെപ്പോലെ സമാനമായ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയ്യാറുണ്ടോ എന്നും ചോദിച്ചു. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നും അൻവർ അവകാശപ്പെട്ടു.
മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് അൻവർ ആരോപിച്ചു. പാർട്ടിയുടെ ഉന്നത നേതൃത്വത്തെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും റിയാസ് തന്റെ നിയന്ത്രണത്തിലാക്കി മാറ്റിയെന്നും ഇതിന് പാർട്ടി സെക്രട്ടറി കൂട്ടുനിന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫറോക്കിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാർട്ടിക്കുള്ളിലെ കുടുംബാധിപത്യത്തെ അൻവർ കടുത്ത ഭാഷയിൽ വിമർശിച്ചു. പാർട്ടിക്കുള്ളിലെ ഈ അനാവശ്യ ഇടപെടലുകളിൽ അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം അധഃപതനത്തിന്റെ പാതയിലാണെന്ന് അൻവർ മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ഗുരുതര ആരോപണവും അൻവർ ഉന്നയിച്ചു. ബേപ്പൂരിൽ ബിജെപി വോട്ട് കുറയുമെന്നും അവിടുത്തെ സിപിഎം-ബിജെപി ഡീൽ പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയന് ‘കഞ്ഞി വെച്ചുകൊടുത്തു’ എന്നാണ് അൻവർ വിശേഷിപ്പിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പിണറായി വിജയനും ജനങ്ങളും തമ്മിലാണെന്നും, അദ്ദേഹത്തെ അധികാരത്തിൽ നിന്ന് മാറ്റാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അൻവർ പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അൻവർ പ്രവചിച്ചു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും എക്സിറ്റ് പോൾ ഫലങ്ങൾ തന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ തിരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഓഫീസ് പൂട്ടുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അൻവർ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശനെതിരെയും അൻവർ വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ആളായ വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൂമാല ഇട്ടുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.








