ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കനത്ത തോൽവി. മത്സരഫലത്തേക്കാളുപരി, ആർസിബി നായകൻ രജത് പാട്ടിദാറിന്റെ പുറത്താകലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാവിഷയം. തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള ആർസിബി താരങ്ങൾ രംഗത്തെത്തി.
ഗുജറാത്ത് ഓൾറൗണ്ടർ ജേസൺ ഹോൾഡർ എടുത്ത ക്യാച്ചാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പാട്ടിദാറിനെ പുറത്താക്കാനായി ഹോൾഡർ എടുത്ത ക്യാച്ചിൽ പന്ത് നിലത്ത് മുട്ടിയതായി വ്യക്തമായി കാണാമായിരുന്നു. എന്നാൽ തേർഡ് അമ്പയർ ഇത് ഔട്ട് വിധിച്ചതോടെ ആർസിബി ക്യാമ്പ് ഒന്നടങ്കം രോഷാകുലരായി. ബൗണ്ടറി ലൈനിന് പുറത്തുവെച്ച് വിരാട് കോഹ്‌ലി മാച്ച് ഒഫീഷ്യലുമായി ഈ വിഷയത്തിൽ രൂക്ഷമായി തർക്കിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ആർസിബിയുടെ വെറ്ററൻ പേസറും ഈ സീസണിലെ നിലവിലെ പർപ്പിൾ ക്യാപ്പ് ഉടമയുമായ ഭുവനേശ്വർ കുമാർ ഈ വിഷയത്തിൽ പ്രതികരിച്ചു. “ഞാൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല, പക്ഷേ വലിയ സ്ക്രീനിലെ ദൃശ്യങ്ങൾ കണ്ടപ്പോൾ പന്ത് നിലത്ത് മുട്ടിയതായാണ് ഞങ്ങൾക്ക് എല്ലാവർക്കും തോന്നിയത്. അമ്പയർ അവരോട് എന്താണ് പറഞ്ഞതെന്നോ, അത് നിയമപ്രകാരം ഔട്ട് ആണോ എന്നൊന്നും എനിക്കറിയില്ല. എന്നാൽ തേർഡ് അമ്പയർ കൂടുതൽ ആംഗിളുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമായിരുന്നു എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്,” ഭുവനേശ്വർ പറഞ്ഞു.
ഈ സീസണിൽ മികച്ച ഫോമിലായിരുന്ന ആർസിബി ബാറ്റർമാർക്ക് ഗുജറാത്തിനെതിരെ കാലിടറുന്നതാണ് കണ്ടത്. വിരാട് കോഹ്‌ലി മികച്ച തുടക്കം നൽകിയെങ്കിലും, ടീം വെറും 155 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നാല് ഓവറുകൾ ബാക്കിനിൽക്കെ അനായാസം ലക്ഷ്യം കണ്ടു. ടീമിന് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന് ഭുവനേശ്വറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഞങ്ങൾക്ക് ഒന്നും പിഴച്ചെന്ന് ഞാൻ പറയില്ല, മറിച്ച് ഗുജറാത്ത് വളരെ നന്നായി ബാറ്റ് ചെയ്തു. ഇതൊരു മോശം ദിവസമായിരുന്നു എന്ന് മാത്രം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഞങ്ങൾ രണ്ട് ഡിപ്പാർട്ട്മെന്റുകളിലും പരമാവധി ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു.”
“14 മത്സരങ്ങളുള്ള ഒരു വലിയ ടൂർണമെന്റിൽ എല്ലാ ദിവസവും എല്ലാ മേഖലയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആർക്കും കഴിയില്ല. ഇതിനുമുൻപ് ഞങ്ങളുടെ ബാറ്റർമാർ 200-ലധികം റൺസ് നേടിയിട്ടുണ്ട്. ചിലപ്പോൾ ബൗളർമാർ 200 റൺസ് വിട്ടുകൊടുക്കുമ്പോൾ ബാറ്റർമാർ യാതൊരു പരാതിയുമില്ലാതെ അത് ചെയ്സ് ചെയ്ത് വിജയിക്കാറുമുണ്ട്. ഇന്ന് ചെറിയൊരു സ്കോർ പ്രതിരോധിക്കാൻ പരമാവധി ശ്രമിക്കുക എന്നതായിരുന്നു ബൗളർമാരായ ഞങ്ങളുടെ കടമ,” അദ്ദേഹം കൂട്ടിച്ചേർത്തു.










