അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ഐപിഎൽ 2026 പോരാട്ടത്തിൽ നാടകീയ രംഗങ്ങൾ. ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വിവാദമായ പുറത്താകലുമായി ബന്ധപ്പെട്ടാണ് കളിയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഗുജറാത്ത് താരം ജേസൺ ഹോൾഡറെടുത്ത ക്യാച്ച് ക്ലീൻ അല്ലെന്ന് ചൂണ്ടിക്കാട്ടി തേർഡ് അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോലി ഫോർത്ത് അമ്പയറുമായി തർക്കിക്കുന്നതും ഗ്രൗണ്ടിൽ കാണാമായിരുന്നു.
കോഹ്‌ലിയുടെ പ്രതിഷേധം അമ്പയറുടെ തീരുമാനമോ മത്സരഫലമോ മാറ്റിമറിച്ചില്ലെങ്കിലും, ഈ വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അമ്പയർ അനിൽ ചൗധരി. പാട്ടിദാറിനെ നോട്ടൗട്ട് വിളിക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഉറപ്പായ അഭിപ്രായം.
“രണ്ട് കാര്യങ്ങളാണ് ഇത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്. ഒന്ന് ക്യാച്ചെടുക്കുമ്പോഴുള്ള നിയന്ത്രണം, രണ്ട് ശരീരത്തിന്റെ ചലനം. ഹോൾഡർക്ക് ശരീരത്തിന്റെ നിയന്ത്രണം ലഭിക്കുന്നതിന് മുമ്പ് തന്നെ പന്ത് നിലത്ത് മുട്ടിയിരുന്നു. അതുകൊണ്ട് തന്നെ അത് നോട്ടൗട്ടാണെന്നാണ് ഞാൻ കരുതുന്നത്. ടിവി അമ്പയർ എന്താണ് കണ്ടതെന്ന് എനിക്കറിയില്ല,” അനിൽ ചൗധരി വ്യക്തമാക്കി.
ആർസിബി ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു വിവാദ സംഭവം. 19 റൺസുമായി മികച്ച ഫോമിൽ കളിക്കുകയായിരുന്ന പാട്ടിദാർ, സ്കോറിംഗ് നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ പുൾ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. അതിവേഗം ഓടിയെത്തിയ ഹോൾഡർ മുന്നോട്ട് ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂട്ടിയിടിക്കാനുള്ള സാധ്യതകളെ മറികടന്നാണ് ഹോൾഡർ ക്യാച്ച് പൂർത്തിയാക്കിയത്.
റീപ്ലേകളിൽ പന്ത് നിലത്ത് മുട്ടിയോ എന്ന് വ്യക്തമായിരുന്നില്ല. എന്നിട്ടും സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് നൽകാതെ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. ഇതിൽ രോഷാകുലനായ കോഹ്‌ലി ബൗണ്ടറി ലൈനിന് സമീപത്ത് വെച്ച് ഫോർത്ത് അമ്പയറുമായി ദീർഘനേരം തർക്കിച്ചു. വെറും 13 പന്തിൽ 28 റൺസെടുത്ത് നേരത്തെ തന്നെ പുറത്തായിരുന്ന കോഹ്‌ലി, വ്യക്തമായ തെളിവില്ലാതിരുന്നിട്ടും ഔട്ട് വിധിച്ചതിലെ അതൃപ്തിയാണ് അമ്പയറോട് പ്രകടിപ്പിച്ചത്.
മധ്യനിരയിൽ പാട്ടിദാറിന്റെ വിക്കറ്റ് ആർസിബിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറി. ക്യാപ്റ്റൻ പുറത്തായതിന് പിന്നാലെ വെറും നാല് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ കൂടി ബെംഗളൂരുവിന് നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ അർഷാദ് ഖാന്റെ മികവിൽ, ആർസിബിയെ 19.2 ഓവറിൽ വെറും 155 റൺസിന് ഗുജറാത്ത് ടൈറ്റൻസ് ചുരുട്ടിക്കെട്ടി.










