റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഓപ്പണർ വിരാട് കോഹ്‌ലി ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച തുടക്കമാണ് നേടിയതെങ്കിലും വലിയ സ്കോറിലെത്താൻ കഴിഞ്ഞില്ല. കാഗിസോ റബാഡ എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറിൽ തുടർച്ചയായി അഞ്ച് ഫോറുകൾ ഉൾപ്പെടെ 21 റൺസാണ് കോലി അടിച്ചെടുത്തത്. എന്നാൽ അടുത്ത ഓവറിൽ കോലിയെ പുറത്താക്കി റബാഡ പകരം വീട്ടി.
വൈഡിലൂടെ ഓവർ തുടങ്ങിയ റബാഡ, ഒരു ഡോട്ട് ബോളിന് ശേഷം ഷോർട്ട് ഡെലിവറിയിലൂടെയാണ് കോഹ്‌ലിയെ വീഴ്ത്തിയത്. ലെഗ് സ്റ്റമ്പിന് നേരെ വന്ന പന്തിൽ ഷോട്ടിന് ശ്രമിച്ച കോലിയുടെ ടോപ് എഡ്ജിൽ തട്ടി പന്ത് മിഡ് വിക്കറ്റിലെ ഫീൽഡറുടെ കൈകളിൽ ഭദ്രമായി ഒതുങ്ങി. വിക്കറ്റ് നേടിയ ശേഷം കോലിയോട് ഒന്നും മിണ്ടാതെ തുറിച്ചുനോക്കി റബാഡ തന്റെ വിക്കറ്റ് നേട്ടം ഗംഭീരമായി ആഘോഷിച്ചു. അതിന് ശേഷം ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനെ റബാഡ ആവേശത്തോടെ കെട്ടിപ്പിടിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വിരാട് കോഹ്‌ലിയുടെയും (13 പന്തിൽ 28) കാഗിസോ റബാഡയുടെയും (1/38) പോരാട്ടം ഗുജറാത്ത് ടൈറ്റൻസിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ നേർക്കാഴ്ചയായിരുന്നു. 10ന് മുകളിൽ റൺറേറ്റിൽ കുതിക്കുകയായിരുന്ന ആർസിബിയെ 155 റൺസിന് ഓൾഔട്ടാക്കാൻ ടൈറ്റൻസിന് കഴിഞ്ഞു. ആദ്യ ഓവറിൽ തന്നെ 21 റൺസ് വിട്ടുകൊടുത്തിട്ടും റബാഡയെ തന്നെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനം ഫലം കാണുകയായിരുന്നു.
ഏഴ് ഓവറിൽ 71/2 എന്ന ശക്തമായ നിലയിലായിരുന്ന ബെംഗളൂരു, പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി 10.3 ഓവറിൽ 96/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. രജത് പാട്ടിദാർ (19), ജിതേഷ് ശർമ്മ (1), ടിം ഡേവിഡ് (9), ക്രുനാൽ പാണ്ഡ്യ (4) എന്നിവർ വേഗത്തിൽ മടങ്ങി. 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷാദ് ഖാനാണ് ആർസിബിയുടെ വാലറ്റത്തെ തകർത്തത്. വിക്കറ്റുകൾ കൊഴിഞ്ഞിട്ടും ആക്രമണ ശൈലി തുടർന്നതാണ് ആർസിബിയുടെ തകർച്ചയ്ക്ക് കാരണമായത്. ഈ ശൈലി കാരണം 20-30 റൺസ് കുറഞ്ഞ അവർ 19.2 ഓവറിൽ 155 റൺസിന് പുറത്താവുകയായിരുന്നു.









