ടെൽ അവീവ് : ഗാസയിലേക്കുള്ള ഉപരോധം ലംഘിച്ച് സഹായവുമായെത്തിയ അന്താരാഷ്ട്ര കപ്പൽ വ്യൂഹത്തെ തടഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന. ഗ്രീസിന് സമീപം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് ഇസ്രായേൽ സൈന്യം കപ്പലുകൾ പിടികൂടിയത്. കപ്പലിലുണ്ടായിരുന്ന 175-ഓളം ആക്ടിവിസ്റ്റുകളെയും ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരെ ഗ്രീസിൽ ഇറക്കി വിടുമെന്നാണ് ഐഡിഎഫ് വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ക്രീറ്റ് ദ്വീപിന് സമീപമാണ് സംഭവം നടന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധിയിലേക്ക് ലോകശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ട് പുറപ്പെട്ട ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’ എന്ന കപ്പൽ വ്യൂഹത്തിന് നേരെയാണ് ഇസ്രായേൽ സൈനിക നടപടി ഉണ്ടായത്. ഗാസയിൽ നിന്ന് ഏകദേശം 500 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു ഇത്. കപ്പൽ വ്യൂഹത്തിലെ വ്യൂഹത്തിലെ 22-ഓളം ചെറു കപ്പലുകളാണ് ഇസ്രായേൽ സൈന്യം തടഞ്ഞത്. 39 രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകൾ ആണ് ഈ കപ്പലുകളിൽ ഉണ്ടായിരുന്നത്. “ഗാസയിലേക്ക് സഹായം എത്തിക്കാൻ അംഗീകൃത മാർഗ്ഗങ്ങളുണ്ട്. ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ അന്താരാഷ്ട്ര നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചത്,” എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗാസയിലെ കടൽ ഉപരോധം ലംഘിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹമാസിനെ സഹായിക്കാനുള്ള ‘രാഷ്ട്രീയ നാടകം’ എന്നാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിച്ചത്. പിടികൂടിയ പ്രവർത്തകരെ ആദ്യം ഇസ്രായേലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് ഗ്രീക്ക് സർക്കാരുമായി ചർച്ച നടത്തി അവരെ ഗ്രീസിൽ തന്നെ ഇറക്കിവിടാൻ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ഉത്തരവിട്ടു.












