അഹമ്മദാബാദിൽ നടന്ന ആർസിബി-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം കേവലമൊരു മത്സരത്തിനപ്പുറം രണ്ട് അഗ്രസ്സീവ് ബാറ്റർമാരുടെ സമാനമായ തന്ത്രങ്ങൾ കൊണ്ടുകൂടിയാണ് ശ്രദ്ധേയമായത്. വിരാട് കോഹ്‌ലിയും ശുഭ്മാൻ ഗില്ലും പുറത്തെടുത്തത് ഒരേ ശൈലി. എതിർ ടീമിലെ ഏറ്റവും മികച്ച ബൗളറെ തുടക്കത്തിൽ തന്നെ കടന്നാക്രമിക്കുക. എന്നാൽ തന്ത്രം ഒന്നായിരുന്നിട്ടും മത്സരഫലം രണ്ട് ടീമുകൾക്കും രണ്ടായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി സ്വീകരിച്ചത് അങ്ങേയറ്റം ആക്രമണോത്സുകമായ സമീപനമായിരുന്നു. ഗുജറാത്തിന്റെ പ്രീമിയർ പേസറായ കാഗിസോ റബാഡയെ ആദ്യ ഓവറിൽ തന്നെ അദ്ദേഹം ലക്ഷ്യം വെച്ചു. തുടർച്ചയായ അഞ്ച് ബൗണ്ടറികൾ നേടി റബാഡയെ കോലി സമ്മർദ്ദത്തിലാക്കിയപ്പോൾ ആർസിബി മികച്ചൊരു സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ ഈ വെടിക്കെട്ടിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തൊട്ടടുത്ത ഓവറിൽ റബാഡ തന്നെ കോലിയെ മടക്കിയതോടെ ആർസിബിയുടെ താളം തെറ്റി. കോഹ്‌ലിയുടെ വിക്കറ്റ് വീണതിന് പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ ആർസിബി വെറും 155 റൺസിലൊതുങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനായി നായകൻ ശുഭ്മാൻ ഗില്ലും പുറത്തെടുത്തത് തന്റെ ആരാധ്യപുരുഷനായ കോഹ്‌ലിയുടെ അതേ തന്ത്രമായിരുന്നു. ആർസിബിയുടെ ഏറ്റവും മികച്ച ബൗളറായ സാക്ഷാൽ ജോഷ് ഹെയ്സൽവുഡിനെതിരെയായിരുന്നു ഗില്ലിന്റെ ആക്രമണം. തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന ഹെയ്സൽവുഡിനെ കടന്നാക്രമിച്ച് ആർസിബി ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഗില്ലിന് കഴിഞ്ഞു. 18 പന്തിൽ 43 റൺസെടുത്ത ഗില്ലിന്റെ ഈ തന്ത്രം ആർസിബിയുടെ ബൗളിംഗ് പ്ലാനുകളെ തുടക്കത്തിൽ തന്നെ തകർത്തെറിഞ്ഞു.
എതിർനിരയിലെ ഏറ്റവും മികച്ച ബൗളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ച് അവരുടെ ആത്മവിശ്വാസം തകർക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. കോഹ്‌ലിക്ക് അതിലൂടെ റൺറേറ്റ് ഉയർത്താൻ കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത പുറത്താകൽ ആർസിബിയെ കൂട്ടത്തകർച്ചയിലേക്ക് നയിച്ചു. എന്നാൽ മറുവശത്ത്, ഹെയ്സൽവുഡിനെതിരെയുള്ള ഗില്ലിന്റെ വെടിക്കെട്ട് ഗുജറാത്തിന്റെ അനായാസ വിജയത്തിന് ഉറപ്പുള്ള അടിത്തറ പാകുകയായിരുന്നു.











