ഭാരതത്തിന്റെ അഖണ്ഡതയ്ക്കും പൗരന്മാരുടെ ജീവനും നേരെ ഉയരുന്ന ഏതൊരു വെല്ലുവിളിക്കും സൈന്യം നൽകുന്ന മറുപടി എത്രത്തോളം പ്രഹരശേഷിയുള്ളതാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്. കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളെ പാക് ഭീകരർ കൊന്നൊടുക്കിയതിന് മറുപടിയായി ഭാരതം അതിർത്തി കടന്ന് നടത്തിയ ഈ മിന്നലാക്രമണത്തിന്റെ ഓർമ്മ പുതുക്കാൻ രാജ്യം ഒരുങ്ങുകയാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയഗാഥ ലോകത്തോട് വിളിച്ചുപറഞ്ഞ ഭാരതത്തിന്റെ കരുത്തരായ വനിതാ ഉദ്യോഗസ്ഥർ മെയ് ഏഴിന് വീണ്ടും മാധ്യമങ്ങളെ കാണും. കേണൽ സോഫിയ ഖുറേഷി, വ്യോമസേനയിലെ വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ ചേർന്നാണ് അന്ന് നടത്തിയ പോരാട്ടത്തിന്റെ വീര്യവും രാജ്യത്തിന്റെ ദൃഢനിശ്ചയവും ഒരിക്കൽ കൂടി വിശദീകരിക്കുക.
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത അതേ ഓഫീസർമാർ തന്നെ വാർഷിക ദിനത്തിലും ഒത്തുചേരുന്നു എന്നത് ശ്രദ്ധേയമാണ്. നാവികസേനയിലെ കമാൻഡർ പ്രേരണ ദേവസ്ഥലിയും ഈ ചരിത്രപരമായ സമ്മേളനത്തിൽ പങ്കെടുക്കും. ശത്രുരാജ്യത്തിന്റെ കേന്ദ്രങ്ങളിൽ കടന്നുചെന്ന് ഭീകരവാദത്തിന്റെ വേരറുത്ത ഓപ്പറേഷൻ സിന്ദൂറിന്റെ നയതന്ത്രപരവും സൈനികവുമായ പ്രാധാന്യം യോഗത്തിൽ ചർച്ചയാകും. ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിൽ വനിതാ കരുത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു ഈ ഓപ്പറേഷൻ.
കര, വ്യോമ, നാവിക സേനകളിലെ വനിതാ ഓഫീസർമാർ മുൻനിരയിൽ നിന്ന് നയിച്ച ഈ പോരാട്ടം പ്രതിരോധ രംഗത്തെ സ്ത്രീ പങ്കാളിത്തത്തിന്റെ പുതിയ അധ്യായമാണ് തുറന്നത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന നവഭാരതത്തിന്റെ സന്ദേശവും, അതിർത്തിക്കപ്പുറത്തെ ഭീഷണികളെ വകവരുത്താനുള്ള സേനയുടെ ആധുനിക സജ്ജീകരണങ്ങളും സമ്മേളനത്തിൽ വിലയിരുത്തപ്പെടും. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് തക്കസമയത്ത് നൽകിയ ഈ തിരിച്ചടി ഇന്നും ശത്രുപാളയത്തിൽ ഭീതി പടർത്തുന്ന ഒന്നാണ്.








