കൊൽക്കത്ത : ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടിങ് ക്രമക്കേടുകൾ നടന്നതായി ഉയർന്ന പരാതിയെ തുടർന്നാണ് നടപടി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാഹട്ട് വെസ്റ്റ് , ഡയമണ്ട് ഹാർബർ എന്നീ മണ്ഡലങ്ങളിലെ 15 ബൂത്തുകളിലാണ് മെയ് രണ്ടിന് വീണ്ടും വോട്ടെടുപ്പ് നടക്കുക.
മെയ് 2-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിനിടെ ക്രമക്കേടുകളും സുരക്ഷാ വീഴ്ചകളും ഉണ്ടായെന്ന റിട്ടേണിംഗ് ഓഫീസർമാരുടെയും ഒബ്സർവർമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജനപ്രാതിനിധ്യ നിയമം സെക്ഷൻ 58(2) പ്രകാരം കമ്മീഷൻ ഈ നടപടി സ്വീകരിച്ചത്. ബിജെപി ചിഹ്നത്തിന് മുകളിൽ ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ്. പുനർപോളിംഗ് നടക്കുന്ന ബൂത്തുകളിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേനയുടെ കർശന മേൽനോട്ടത്തിലായിരിക്കും വോട്ടെടുപ്പ്. പോളിംഗ് സുതാര്യമാണെന്ന് ഉറപ്പാക്കാൻ വെബ്കാസ്റ്റിംഗ് സംവിധാനവും എല്ലാ ബൂത്തുകളിലും ഉണ്ടാകും.








