മുംബൈ : അത്യാധുനിക ആയുധങ്ങളും നൂതനമായ സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പൽ ‘മഹേന്ദ്രഗിരി’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ആണിത്. മുംബൈയിലെ മസഗോൺ ഡോക്കിൽ നടന്ന ചടങ്ങിൽ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ കപ്പൽ ഏറ്റുവാങ്ങി.
ഇന്ത്യയുടെ ‘പ്രോജക്ട് 17A’ (P17A) പദ്ധതിയിലെ ഏഴാമത്തെയും അവസാനത്തെയും സ്റ്റെൽത്ത് ഫ്രിഗേറ്റ് ആണ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കൻ ഘട്ടിലെ പർവതനിരയുടെ പേരാണ് ഈ യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. അത്യാധുനിക ആയുധശേഖരവും ശത്രുക്കളുടെ റഡാറുകളിൽ നിന്ന് മറഞ്ഞിരിക്കാനുള്ള സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഈ യുദ്ധക്കപ്പൽ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് ആണ് നിർമ്മിച്ചത്. ഏകദേശം 149 മീറ്റർ നീളവും 17.8 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 6670 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ (ഏകദേശം 52 കി.മീ) വേഗതയിൽ സഞ്ചരിക്കാനും മഹേന്ദ്രഗിരിക്ക് കഴിയും.
കരയിൽ നിന്നും കടലിൽ നിന്നുമുള്ള ഭീഷണികളെ ഒരുപോലെ നേരിടാൻ മഹേന്ദ്രഗിരിക്ക് കഴിയുന്നതാണ്. സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ, ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ എന്നിവ ഈ യുദ്ധക്കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, 76 mm സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് , ശത്രു മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം എന്നിവയും മഹേന്ദ്രഗിരിയിലെ ആധുനിക ആയുധങ്ങളുടെ ഭാഗമാണ്. അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച ടോർപ്പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും ആണ് മറ്റൊരു സവിശേഷത. ഇതോടൊപ്പം കപ്പലിന്റെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാൻ അത്യാധുനിക റഡാറുകളും സോണാർ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനയുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹേന്ദ്രഗിരിയുടെ വരവ് നാവികസേനയ്ക്ക് വലിയ ആത്മവിശ്വാസം ആണ് പകരുന്നത്.








