ഡൽഹി ക്യാപിറ്റൽസിന്റെ കിവീസ് പേസർ കൈൽ ജാമിസണ് ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിസിസിഐയുടെ പിടിവീണു. വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ 15-കാരനായ യുവ ബാറ്റർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം അമിതാവേശം കാണിച്ചതിനാണ് താരത്തിനെതിരെ നടപടിയെടുത്തത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാമിസണ് ഒരു ഡിമെറിറ്റ് പോയിന്റും താക്കീതും ലഭിച്ചു.
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന 43-ാം നമ്പർ മത്സരത്തിലായിരുന്നു സംഭവം. ആദ്യ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറിൽ രാജസ്ഥാന്റെ കുട്ടിത്താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിന് ശേഷം ജാമിസൺ താരത്തിന്റെ അടുത്തേക്ക് പ്രകോപനപരമായി പാഞ്ഞടുക്കുകയായിരുന്നു. ഒരു ബാറ്ററെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഈ ‘സെൻഡ്-ഓഫ്’ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരമുള്ള ലെവൽ 1 കുറ്റമാണ് ജാമിസൺ ചെയ്തതെന്ന് ഐപിഎൽ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എതിർ താരത്തെ അധിക്ഷേപിക്കുന്നതോ, പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളോ പ്രവൃത്തികളോ ആംഗ്യങ്ങളോ കാണിക്കുന്നതിനെതിരെയുള്ളതാണ് ഈ നിയമം. മാച്ച് റഫറി രാജീവ് സേത്ത് ചുമത്തിയ ഈ ശിക്ഷാ നടപടിയും തെറ്റും ജാമിസൺ അംഗീകരിച്ചിട്ടുണ്ട്.
കളത്തിൽ ഇത്തരം നാടകീയ സംഭവങ്ങൾ അരങ്ങേറിയെങ്കിലും മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയ ഡൽഹി, ഈ സീസണിലെ തങ്ങളുടെ നാലാമത്തെ വിജയമാണ് വെള്ളിയാഴ്ച കുറിച്ചത്.












