ജാമിയ മിലിയ ഇസ്ലാമിയയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും, ഇന്ത്യയുടെ പരമാധികാരം അലംഘനീയമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
പാകിസ്ഥാന്റെ പ്രസ്താവന അനാവശ്യമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള വ്യക്തമായ ശ്രമമാണെന്നും ജെകെഎസ്എ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. “ഇത് പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. നമ്മുടെ സർവ്വകലാശാലകളിലോ ജനാധിപത്യ സ്ഥാപനങ്ങളിലോ നടക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാൻ പാകിസ്ഥാന് യാതൊരു അർഹതയുമില്ല. ഇത്തരം ഇടപെടലുകളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അവർ മൂക്കിടുന്നത് അവസാനിപ്പിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെയും ബൗദ്ധിക ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ചരിത്രപരമായ കേന്ദ്രം കൂടിയാണ് ജാമിയ എന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ബഹുസ്വരതയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും പ്രതീകമാണ് ജാമിയ. ക്യാമ്പസിലെ ആഭ്യന്തര വിഷയങ്ങളെ അന്താരാഷ്ട്രവൽക്കരിക്കാൻ ജാമിയയുടെ പാരമ്പര്യം ഉപയോഗിക്കുന്നത് തികച്ചും പരിഹാസ്യമാണെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് ശക്തമായ ഭരണഘടനയും, സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും, സ്വതന്ത്ര മാധ്യമങ്ങളും, സജീവമായ പൗരസമൂഹവുമുണ്ടെന്ന് ജെകെഎസ്എ ജാമിയ യൂണിറ്റ് പ്രസിഡന്റ് ഷെരീഫ് ഖാൻ ഓർമ്മിപ്പിച്ചു. ഇവയെല്ലാം പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രാപ്തമാണ്. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചോ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചോ അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യയ്ക്ക് ക്ലാസെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മറ്റ് രാജ്യങ്ങളുടെ വിഷയങ്ങളിൽ സംസാരിക്കുന്നതിന് മുൻപ് പാകിസ്ഥാൻ തങ്ങളുടെ സ്വന്തം ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാനാകാത്തതാണെന്നും മുന്നറിയിപ്പ് നൽകിയാണ് അസോസിയേഷൻ പ്രസ്താവന അവസാനിപ്പിച്ചത്








