ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എം.എസ്. ധോണിയും ആർ. അശ്വിനും തമ്മിലുള്ള ദീർഘകാലത്തെ ആത്മബന്ധം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. ഇപ്പോഴിതാ ധോണിയുടെ വിക്കറ്റ് കീപ്പിങ് മികവിനെക്കുറിച്ചും ക്യാപ്റ്റൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അശ്വിൻ. ‘ദ രവിചന്ദ്രൻ അശ്വിൻ എക്സ്പീരിയൻസ്’ എന്ന പരിപാടിയിലായിരുന്നു അശ്വിന്റെ വെളിപ്പെടുത്തലുകൾ.
ധോണിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് മികവാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് അശ്വിൻ പറഞ്ഞു. “സ്പിന്നർമാർക്കെതിരെയുള്ള ധോണിയുടെ കീപ്പിങ് അസാമാന്യമാണ്. അദ്ദേഹത്തെപ്പോലെ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. ഫീൽഡ് സെറ്റിംഗിൽ ധോണി ഒരിക്കലും ഇടപെടാറില്ലായിരുന്നു എന്ന് അശ്വിൻ വെളിപ്പെടുത്തി. “നീ നിന്റെ ഫീൽഡ് സെറ്റ് ചെയ്യൂ, അടികിട്ടിയാലും കുഴപ്പമില്ല, ആത്മവിശ്വാസത്തോടെ പന്തെറിയൂ എന്നാണ് അദ്ദേഹം പറയാറുള്ളത്.”
2011 ഐപിഎൽ ഫൈനലിൽ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോൾ ധോണി എടുത്ത ക്യാച്ചിനെ അശ്വിൻ പ്രത്യേകം ഓർത്തെടുത്തു. ആ വിക്കറ്റ് സെറ്റപ്പ് ചെയ്യുന്നതിനേക്കാൾ പ്രയാസമായിരുന്നു ധോണി എടുത്ത ആ ക്യാച്ചെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഐപിഎൽ കരിയറിലെ വിവിധ ടീമുകളെക്കുറിച്ചും അശ്വിൻ സംസാരിച്ചു. 2018-19 കാലഘട്ടത്തിൽ പഞ്ചാബ് കിങ്സിനെ നയിച്ചിരുന്നെങ്കിലും ആ ടീമിനെ സ്വന്തം ശൈലിയിൽ വളർത്തിയെടുക്കാൻ കഴിഞ്ഞില്ലെന്ന നേരിയ വിഷമം അശ്വിൻ പങ്കുവെച്ചു. എന്നാൽ രാജസ്ഥാൻ റോയൽസിലെ മൂന്ന് വർഷം തന്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.
“രാജസ്ഥാൻ റോയൽസ് എന്നെ ഉപയോഗിച്ച രീതി ഒന്നാം ക്ലാസ് ആയിരുന്നു. അവിടെ വെച്ചാണ് എനിക്ക് ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ കഴിഞ്ഞത്. പക്ഷേ, രാജസ്ഥാനൊപ്പം ഒരു കിരീടം നേടാൻ കഴിയാത്തത് എന്റെ ചെറിയൊരു സങ്കടമായി അവശേഷിക്കുന്നു.” അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായ ജോസ് ബട്ട്ലറുടെ ‘നോൺ-സ്ട്രൈക്കർ റൺ ഔട്ട്’ (മങ്കാദിംഗ്) സംഭവത്തെക്കുറിച്ചും അശ്വിൻ പ്രതികരിച്ചു. താൻ ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
“അവനെ റണ്ണൗട്ട് ആക്കിയതിന് ശേഷം ഞാൻ ടീമിനോട് പറഞ്ഞു… ‘ആളുകളുടെ പ്രതികരണത്തെക്കുറിച്ച് ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട, മാധ്യമങ്ങളെ ഞാൻ നേരിട്ടോളാം, നമുക്ക് ജയിക്കുക മാത്രം മതി’. ഞങ്ങൾ അത് ജയിക്കുകയും ചെയ്തു. അതുകൊണ്ട് ഇതിൽ വ്യക്തിഹത്യയുടെ യാതൊരു പ്രശ്നവുമില്ല,” അശ്വിൻ വ്യക്തമാക്കി.











