ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇതിഹാസ പുരുഷൻ വിനായക് ദാമോദർ സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അപവാദ പ്രചാരണങ്ങൾക്കെതിരെയുള്ള നിയമപോരാട്ടം പുതിയ തലത്തിലേക്ക്. സവർക്കറുടെ പൗത്രൻ സത്യകി സവർക്കർ പുണെ കോടതിയിൽ നൽകിയ മൊഴി വീര സവർക്കറുടെ തന്ത്രപരമായ നീക്കങ്ങളെയും അദ്ദേഹത്തിന്റെ യുക്തിസഹമായ കാഴ്ചപ്പാടുകളെയും ശരിവെക്കുന്നതാണ്.
ലണ്ടനിൽ വെച്ച് സവർക്കറെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ച രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസിലാണ് സത്യകി സവർക്കർ കോടതിയിൽ സുപ്രധാന വിശദീകരണങ്ങൾ നൽകിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ജയിലിലായിരുന്ന സവർക്കർ അഞ്ച് തവണ ദയാഹർജി സമർപ്പിച്ചു എന്നത് വസ്തുതയാണെന്നും എന്നാൽ അത് അന്നത്തെ രാഷ്ട്രീയ തടവുകാർക്കിടയിൽ നിലനിന്നിരുന്ന തന്ത്രപരമായ ഒരു നടപടിക്രമം മാത്രമായിരുന്നുവെന്നും സത്യകി കോടതിയെ ബോധ്യപ്പെടുത്തി. സവർക്കറെപ്പോലൊരു വിപ്ലവകാരിയെ ജയിലിനുള്ളിൽ തളച്ചിടുന്നതിനേക്കാൾ, പുറത്തിറങ്ങി മാതൃഭൂമിക്കായി പ്രവർത്തിക്കാൻ ഇത്തരം നിയമപരമായ മാർഗ്ഗങ്ങൾ തേടുന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണെന്നാണ് ദേശീയവാദികൾ ഇതിനെ വിലയിരുത്തുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യക്കാർ ബ്രിട്ടീഷ് സൈന്യത്തിൽ ചേരണമെന്ന് സവർക്കർ ആഹ്വാനം ചെയ്തതിനെയും സത്യകി സവർക്കർ കോടതിയിൽ പ്രതിരോധിച്ചു. ഇത് ബ്രിട്ടീഷുകാരോടുള്ള കൂറുകൊണ്ടല്ല, മറിച്ച് സ്വതന്ത്ര ഭാരതം കെട്ടിപ്പടുക്കുമ്പോൾ രാജ്യത്തിന് സ്വന്തമായി ഒരു സൈനിക ശേഷിയുണ്ടാകണമെന്നും ഭാരതീയ യുവാക്കൾക്ക് ആയുധ പരിശീലനം ലഭിക്കണമെന്നുമുള്ള സവർക്കറുടെ ഉന്നതമായ ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സ്വന്തം രാജ്യത്തെ യുവാക്കൾക്ക് സൈനിക പരിശീലനവും ആയുധപരിശീലനവും നൽകുകയെന്നതായിരുന്നു സവർക്കറുടെ ഉദ്ദേശ്യം. സ്വാതന്ത്ര്യം ലഭിച്ചയുടൻ പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ പരിശീലനം ലഭിച്ച സൈനികർ ഉള്ളതുകൊണ്ടാണ് ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞത്, ഇത് സവർക്കറുടെ ദീർഘവീക്ഷത്തിന്റെ ഫലമാണെന്നും സത്യകി വിശദീകരിച്ചു.
സവർക്കറുടെ കൃതികൾ ആഴത്തിൽ പഠിക്കാത്തവരാണ് അദ്ദേഹത്തെ വിമർശിക്കുന്നതെന്നും സത്യകി സവർക്കർ കോടതിയിൽ പറഞ്ഞു. ഭാരതത്തിന്റെ ഉന്നതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച വീര സവർക്കറെ ഇകഴ്ത്തിക്കാട്ടാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കെതിരെയുള്ള കരുത്തുറ്റ പ്രതിരോധമായി സത്യകിയുടെ കോടതിയിലെ മൊഴികൾ മാറി. സവർക്കറുടെ പോരാട്ടവീര്യത്തെയും ബുദ്ധിസാമർത്ഥ്യത്തെയും വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയായാണ് കോടതിയിൽ നടന്ന ഈ സംഭവവികാസങ്ങളെ രാജ്യം കാണുന്നത്.












