പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വന്തം തട്ടകമായ ഭവാനിപൂരിലാണ്. 2021-ൽ നന്ദിഗ്രാമിൽ മമതയെ മുട്ടുകുത്തിച്ച ബിജെപിയുടെ പോരാളി സുവേന്ദു അധികാരി ഇക്കുറി മമതയുടെ തട്ടകമായ ഭവാനിപൂരിലും വെല്ലുവിളിയുമായി എത്തിയതോടെ ബംഗാൾ രാഷ്ട്രീയം അത്യന്തം ആവേശകരമായിരിക്കുകയാണ്. താൻ ബംഗാളിന്റെ മണ്ണിൽ ജനിച്ച ‘ഭൂമിപുത്രനാണെന്നും’ ഭാരതീയ ദേശീയതയുടെ കരുത്തിൽ തൃണമൂലിന്റെ ‘സിൻഡിക്കേറ്റ് രാജ്’ അവസാനിപ്പിക്കുമെന്നുമാണ് സുവേന്ദുവിന്റെ പ്രഖ്യാപനം. പോസ്റ്റൽ വോട്ടുകൾ മുതൽ തന്നെ സുവേന്ദു അധികാരി ഇവിടെ മുന്നേറ്റം നടത്തിയിരുന്നു. ആദ്യ റൗണ്ടുകളിൽ 400 വോട്ടുകൾക്ക് തുടങ്ങിയ ലീഡ് ഇവിഎം എണ്ണിത്തുടങ്ങിയതോടെ കൂടുതൽ ശക്തമായി. മമത ബാനർജി കാലങ്ങളായി ജയിച്ചുവരുന്ന, അവരുടെ വീട് സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ സുവേന്ദു നടത്തുന്ന ഈ മുന്നേറ്റം ബംഗാൾ രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
1998 മുതൽ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി, നന്ദിഗ്രാം സമരത്തിന്റെ യഥാർത്ഥ ശില്പിയായാണ് അറിയപ്പെടുന്നത്. സിനാർ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ കർഷകരെ അണിനിരത്തി അദ്ദേഹം നടത്തിയ പോരാട്ടമാണ് തൃണമൂലിനെ ഭരണത്തിലേറ്റിയത്. എന്നാൽ, മമതയുടെ കുടുംബവാഴ്ചയും അനന്തരവൻ അഭിഷേക് ബാനർജിയുടെ അമിത സ്വാധീനവും ബംഗാളിന്റെ താൽപ്പര്യങ്ങളെ ഹനിക്കുന്നു എന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം ബിജെപിയിലേക്ക് എത്തിയത്. ദേശീയതയുടെ പാത സ്വീകരിച്ച സുവേന്ദു, 2021-ൽ നന്ദിഗ്രാമിൽ മമതയെ നേരിട്ട് പരാജയപ്പെടുത്തി തന്റെ കരുത്ത് തെളിയിച്ചിരുന്നു.
ഇത്തവണ നന്ദിഗ്രാമിന് പുറമെ മമതയുടെ വസതിയുള്ള ഭവാനിപൂരിലും സുവേന്ദു മത്സരരംഗത്തുണ്ട്. കൊൽക്കത്തയുടെ ഹൃദയഭാഗമായ ഭവാനിപൂരിൽ താൻ ‘പുറത്തുനിന്നുള്ള ആളാണെന്ന’ മമതയുടെ പരിഹാസത്തിന്, ‘ബംഗാളിന്റെ തലസ്ഥാനത്ത് ഏതൊരു ബംഗാളിക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും വിദേശ ആശയങ്ങൾ ഇറക്കുമതി ചെയ്യുന്നവരാണ് യഥാർത്ഥ പുറത്തുനിന്നുള്ളവർ’ എന്നും സുവേന്ദു തിരിച്ചടിച്ചു. തൃണമൂലിന്റെ അഴിമതി ഭരണത്തിൽ മടുത്ത ഭവാനിപൂരിലെ ജനങ്ങൾ ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്യുമെന്നാണ് ബിജെപി പാളയത്തിലെ പ്രതീക്ഷ. വോട്ടെണ്ണൽ പുരോഗമിക്കവെ, സുവേന്ദുവിന്റെ കുതിപ്പ് മമതയുടെ മുഖ്യമന്ത്രി കസേരയ്ക്ക് ഭീഷണിയാകുമോ എന്നാണ് രാഷ്ട്രീയ ഭാരതം ഉറ്റുനോക്കുന്നത്.
വോട്ടെണ്ണൽ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഭവാനിപൂരിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ സുവേന്ദു അധികാരി ദർശനം നടത്തിയിരുന്നു. ബംഗാളിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനും വികസനം കൊണ്ടുവരാനുമുള്ള തന്റെ പോരാട്ടത്തിന് ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സുവേന്ദുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മമതയുടെ പടയോട്ടം നിൽക്കുമോ അതോ അവസാന നിമിഷം മമത തിരിച്ചുവരുമോ എന്ന് ഉച്ചയോടെ വ്യക്തമാകും.
ബംഗാളിലെ 293 സീറ്റുകളിൽ ബിജെപി 150-ലേറെ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. നുഴഞ്ഞുകയറ്റക്കാർക്കും അഴിമതിക്കുമെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച കർശന നിലപാടുകളും, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പരിഹരിച്ച് വ്യാജ വോട്ടുകൾ നീക്കം ചെയ്തതും ബിജെപിക്ക് ഗുണകരമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മമതയുടെ കുത്തക മണ്ഡലങ്ങളിൽ പോലും കാവി തരംഗം ആഞ്ഞടിക്കുന്നത് ഭാരതീയ ദേശീയത ബംഗാൾ ഹൃദയപൂർവ്വം സ്വീകരിച്ചതിന്റെ തെളിവായി ബിജെപി നേതാക്കൾ ഉയർത്തിക്കാട്ടുന്നു.








