അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൻഡിഎ സഖ്യം വൻ വിജയത്തിലേക്ക്. 126 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 64 സീറ്റുകൾ എന്ന കടമ്പ അനായാസം മറികടന്ന എൻഡിഎ നിലവിൽ 96 സീറ്റുകളിൽ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. ഇതോടെ തുടർച്ചയായ മൂന്നാം തവണയും അസമിൽ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സഖ്യം.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ മണ്ഡലമായ ജാലുക്ബാരിയിൽ വ്യക്തമായ മുന്നേറ്റം തുടരുകയാണ്. എന്നാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ പിന്നിലായത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. ബിജെപി സ്ഥാനാർത്ഥി ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് ഇവിടെ മുന്നിട്ടുനിൽക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഗൗരവ് ഗൊഗോയിയുടെ കന്നി അങ്കമായിരുന്നു ഇത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പ്രദ്യുത് ബോർഡോലോയി ഭൂപൻ കുമാർ ബോറ എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിൽ വലിയ ലീഡ് ഉയർത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അതൃപ്തി പരസ്യമാക്കിയാണ് ഇരുവരും ബിജെപിയിൽ ചേക്കേറിയത്.
റായ്‌ജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ് ശിവസാഗറിലും, എജെപി അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയ് ഖോവാങ്ങിലും ലീഡ് ചെയ്യുന്നുണ്ട്. ഹിമന്ത സർക്കാരിലെ മന്ത്രിമാരായ പിജൂഷ് ഹസാരിക, രനോജ് പെഗു, അശോക് സിംഗാൾ തുടങ്ങിയ പ്രമുഖരും വിജയമുറപ്പിച്ചു കഴിഞ്ഞു.
ഭരണവിരുദ്ധ വികാരത്തെ മറികടന്ന് വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി ജനവിധി തേടിയത്. 10 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ മോഹങ്ങൾ ഇതോടെ അസ്തമിക്കുകയാണ്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎയുടെ സീറ്റ് നില 100 കടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.








