കണ്ണൂർ : പയ്യന്നൂരിന്റെ മണ്ണിൽ പുതിയ ചരിത്രം രചിച്ച് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. കണ്ണൂരിലാകെ ഇടതു കോട്ടകൾ തകരുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്.
പിണറായി വിജയനും എം.വി രാഘവനും പി കെ ശ്രീമതിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മത്സരിച്ചു വിജയിച്ചിരുന്ന ഇടതു കോട്ടയായ പയ്യന്നൂർ മണ്ഡലത്തിലാണ് ഇപ്പോൾ വിമത സ്ഥാനാർത്ഥിയായ വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നത്. ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാരമായാണ് സിപിഎം കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയതായി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്ന എംഎൽഎ മധുസൂദനനെതിരെയാണ് പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ മത്സരിച്ചിരുന്നത്. വി കുഞ്ഞികൃഷ്ണന്റെ ഈ വിജയം കനത്ത ആഘാതം ആണ് കണ്ണൂരിൽ പാർട്ടിക്ക് സൃഷ്ടിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾക്കൊടുവിൽ മത്സരരംഗത്തെത്തിയ കുഞ്ഞികൃഷ്ണൻ, വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലുമുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത വോട്ടായി മാറിയ കാഴ്ചയാണ് മണ്ഡലത്തിൽ കണ്ടത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ധീരമായ നിലപാടെടുത്ത നേതാവ് എന്ന നിലയിൽ പൊതുസമൂഹത്തിനിടയിൽ അദ്ദേഹത്തിന് വലിയ പിന്തുണയായിരുന്നു നേരത്തെ തന്നെ ലഭിച്ചിരുന്നത്.








