മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആ പ്രഖ്യാപനം ഇന്ന് പശ്ചിമ ബംഗാളിൽ അന്വർത്ഥമാവുകയാണ്. “ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ഒഴുകുന്നു. ബീഹാറിലെ വിജയം ഗംഗയെപ്പോലെ ബംഗാളിലെ വിജയത്തിലേക്കുള്ള വഴി തെളിക്കും” എന്ന മോദിയുടെ വാക്കുകൾ ശരിവെക്കുന്ന ജനവിധിയാണ് ബംഗാളിൽ നിന്നും പുറത്തുവരുന്നത്. വിഘടനവാദത്തിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിന് അറുതി വരുത്തിക്കൊണ്ട് ദേശീയതയുടെയും വികസനത്തിന്റെയും കാറ്റാണ് സോനാർ ബംഗ്ലാ മണ്ണിൽ വീശുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലഭ്യമായ വിവരങ്ങൾ പ്രകാരം 293 സീറ്റുകളിൽ 189 ഇടത്തും ഭാരതീയ ജനതാ പാർട്ടി വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ഒരു ദശകത്തിലേറെയായി തുടരുന്ന മമത ബാനർജിയുടെ തൃണമൂൽ ഭരണത്തിന് ഇതോടെ തിരശ്ശീല വീഴുകയാണ്. തൃണമൂൽ കേവലം 97 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെയാണ് ബംഗാളിലെ ജംഗിൾ രാജിന് അറുതി വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ആ ആഹ്വാനം ബംഗാളിലെ ഓരോ ഗ്രാമങ്ങളിലും ചലനം സൃഷ്ടിച്ചുവെന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനമുള്ള മതുവ സമുദായം ഇത്തവണ ബിജെപിക്കൊപ്പം അണിനിരന്നത് വിജയത്തിൽ വലിയ പങ്കുവഹിച്ചു. മതുവ സ്വാധീനമേഖലകളിലെ 40 മുതൽ 50 വരെ സീറ്റുകളിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തുന്നത്.
ഗായ്ഘട്ടയിൽ സുബ്രത താക്കൂറും ബഗ്ദയിൽ സോമ താക്കൂറും വിജയമുറപ്പിച്ചു കഴിഞ്ഞു. റാണാഘട്ട് ഉത്തർ പൂർബ, റാണാഘട്ട് ദക്ഷിൺ തുടങ്ങിയ മണ്ഡലങ്ങളിലും ബിജെപിയുടെ വിജയരഥം പ്രയാണം തുടരുന്നു. ഇടത്-തൃണമൂൽ ഭരണം ബംഗാളിന്റെ സംസ്കാരത്തെയും ഭാരതീയ പൈതൃകത്തെയും തകർക്കാൻ ശ്രമിച്ചപ്പോൾ, സാംസ്കാരിക ദേശീയതയെ ഉയർത്തിപ്പിടിച്ച ബിജെപിക്ക് ബംഗാൾ ജനത നൽകിയ മറുപടിയാണിത്. കരിംപൂർ പോലുള്ള ചുരുക്കം സീറ്റുകളിൽ തൃണമൂലിന്റെ താരസ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ബിജെപിയുടെ കരുത്തിന് മുന്നിൽ പ്രതിപക്ഷം നിഷ്പ്രഭമാവുകയാണ്. ഭാരതത്തിന്റെ കിഴക്കൻ കവാടത്തിൽ കാവി പതാക ഉയരുന്നതോടെ ദേശീയ രാഷ്ട്രീയത്തിലും ബിജെപിയുടെ അപ്രമാദിത്വം ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുകയാണ്.












