പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ സമാനതകളില്ലാത്ത വിജയത്തെയും തൃണമൂൽ കോൺഗ്രസിന്റെ കനത്ത തകർച്ചയെയും അംഗീകരിച്ച് ഒടുവിൽ മഹുവ മൊയിത്ര എംപി രംഗത്ത്. വോട്ടെണ്ണൽ ദിനത്തിൽ ഇവിഎം അട്ടിമറി ആരോപണങ്ങളുമായി ബഹളം വെച്ച മഹുവ, ബിജെപിയുടെ തരംഗം ആഞ്ഞടിച്ചതോടെ മൗനത്തിലായിരുന്നു. എന്നാൽ, ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷവും കടന്ന് കുതിച്ചതോടെ “ബംഗാൾ ബിജെപിയെ ആഗ്രഹിച്ചു, ബംഗാളിന് ബിജെപിയെ ലഭിച്ചു” എന്ന് മഹുവയ്ക്ക് ഫേസ്ബുക്കിലൂടെയും എക്സിലൂടെയും സമ്മതിക്കേണ്ടി വന്നു. ജനഹിതമാണ് പരമമെന്നും പരാജയപ്പെട്ടെങ്കിലും തങ്ങൾ പോരാടിയെന്നും മഹുവ കുറിച്ചു. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് 206 സീറ്റുകളുമായാണ് ബിജെപി ചരിത്രവിജയം കുറിച്ചത്.
മഹുവ മൊയിത്രയുടെ ലോക്സഭാ മണ്ഡലമായ കൃഷ്ണനഗറിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ് തകർന്നടിഞ്ഞു. കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ ബിജെപിയുടെ താരക് നാഥ് ചാറ്റർജിയും കൃഷ്ണനഗർ ദക്ഷിണിൽ സാധൻ ഘോഷും വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മഹുവയുടെ സ്വന്തം തട്ടകത്തിൽ പോലും ബിജെപി നേടിയ ഈ ആധിപത്യം തൃണമൂൽ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മമത ബാനർജിയുടെ ഭവാനിപൂരും അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബറും ഉൾപ്പെടെയുള്ള തൃണമൂലിന്റെ ഉരുക്കുകോട്ടകൾ ഇത്തവണത്തെ കാവി തരംഗത്തിൽ നിലംപരിശായി. വികസന വിരുദ്ധതയ്ക്കും പ്രീണന രാഷ്ട്രീയത്തിനുമെതിരെ ബംഗാൾ ജനത നൽകിയ ശക്തമായ പ്രഹരമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കൊൽക്കത്തയും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രസിഡൻസി ഡിവിഷനിൽ പോലും ബിജെപി ഇത്തവണ വൻ മുന്നേറ്റമാണ് നടത്തിയത്. തുടക്കത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റം പറഞ്ഞ മഹുവ മൊയിത്രയ്ക്ക്, ബിജെപി നേടിയ 200-ലധികം സീറ്റുകൾക്ക് മുന്നിൽ മറുപടിയില്ലാതായി. ഭരണഘടനാ മൂല്യങ്ങൾക്കായി തുടർന്നും പോരാടുമെന്ന് മഹുവ അവകാശപ്പെടുന്നുണ്ടെങ്കിലും, ബംഗാളിലെ സാധാരണക്കാരായ ദളിത്-ആദിവാസി വിഭാഗങ്ങളും നഗരവാസികളും ഒരേപോലെ ബിജെപിക്കൊപ്പം അണിനിരന്നത് തൃണമൂലിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ഈ വിജയം കിഴക്കൻ ഭാരതത്തിൽ ബിജെപിയുടെ കരുത്ത് വർദ്ധിപ്പിക്കുകയും ദേശീയ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുകയും ചെയ്യും.









