ന്യൂഡൽഹി : സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് അംഗീകാരം നൽകി. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർത്താനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ സുപ്രീംകോടതിയിൽ 34 ജഡ്ജിമാരാണ് ഉള്ളത്. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ നീക്കം. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് ‘സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026’ പാർലമെന്റിൽ അവതരിപ്പിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കാനുള്ള അധികാരം പാർലമെന്റിനാണ്. 1950-ൽ സുപ്രീം കോടതി നിലവിൽ വരുമ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ജഡ്ജിമാർ മാത്രമാണുണ്ടായിരുന്നത്. പിന്നീട് കേസുകളുടെ എണ്ണത്തിനനുസരിച്ച് പലപ്പോഴായി അംഗസംഖ്യ വർധിപ്പിക്കുകയായിരുന്നു.








