ഇസ്ലാമാബാദ് : ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്താൻ തന്നെയാണെന്ന് അടിവരയിടുന്ന വെളിപ്പെടുത്തലുമായി പാക് രാഷ്ട്രീയ നേതാവ് ഷഹീർ സിയാൽവി. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ കാലങ്ങളായി ലോകത്തിന് മുന്നിൽ പറഞ്ഞു കൊണ്ടിരുന്ന നുണകൾ ഈ പ്രസ്താവനയോടെ പൊളിയുന്നു. ഇസ്ലാമാബാദിലെ ഭരണസിരാകേന്ദ്രങ്ങൾ ഭീകരവാദികളെ എപ്രകാരമാണ് സംരക്ഷിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാൾ പുറത്തുവിട്ടത്.
ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ലഷ്കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് സൈനിക ബഹുമതി നൽകി ഭീകരരുടെ മൃതദേഹങ്ങൾ വഹിച്ചത് പാക് സൈനികരാണെന്നും അവർക്ക് സൈനിക ബഹുമതികൾ നൽകിയെന്നും സിയാൽവി സ്ഥിരീകരിച്ചു. ഭീകരവാദികളെ ‘നോൺ-സ്റ്റേറ്റ് ആക്ടേഴ്സ്’ എന്ന് വിളിച്ച് കൈകഴുകുന്ന പാകിസ്താന്റെ തന്ത്രം ഇതോടെ പൊളിഞ്ഞു വീണിരിക്കുകയാണ്. ലഷ്കർ-ഇ-തൊയ്ബ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സിയാൽവിയുടെ ഈ തുറന്നുപറച്ചിൽ.
പാക് സൈന്യത്തിലെ ബ്രിഗേഡിയർ ഹൈദർ മാലിക്കിന്റെ മകനായ സിയാൽവി, ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്താനുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും പരാമർശിച്ചു. ഭീകരവാദ കേന്ദ്രങ്ങളായ മുരിദ്‌കെ, ബഹാവൽപൂർ എന്നിവിടങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾ പാകിസ്ഥാനെ വിറപ്പിച്ചു. “ആദ്യമായാണ് മുരിദ്‌കെയിലും ബഹാവൽപൂരിലും ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നത്. അന്താരാഷ്ട്ര തലത്തിൽ ഭീകരവാദ കേന്ദ്രങ്ങളാണെന്ന് ഇന്ത്യ പ്രഖ്യാപിച്ച സ്ഥലങ്ങളാണിവ. ഹാഫിസ് സയീദിന്റെയും മസൂദ് അസറിന്റെയും നേതൃത്വത്തിലാണ് ഞങ്ങൾ ഈ യുദ്ധം നയിച്ചത്,” സിയാൽവി പറഞ്ഞു.
ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദുമായി താൻ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഈ പാക് നേതാവ് സമ്മതിച്ചു. “സ്വാതന്ത്ര്യ സമരസേനാനികൾ” എന്ന വ്യാജേന ഭീകരവാദികളെ പാക് സൈന്യം എപ്രകാരം വളർത്തുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയ്ക്കും മറ്റ് അയൽരാജ്യങ്ങൾക്കുമെതിരെ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകൾക്ക് പാകിസ്താൻ സൈന്യവും ഐ.എസ്.ഐയും നൽകുന്ന പിന്തുണയെക്കുറിച്ച് കാലങ്ങളായി ഇന്ത്യ ആഗോളതലത്തിൽ മുന്നറിയിപ്പ് നൽകുന്നതാണ്. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്ന പാകിസ്താന് സ്വന്തം പാളയത്തിൽ നിന്ന് തന്നെ തിരിച്ചടിയേറ്റിരിക്കുകയാണ്. ഭീകരവാദികളെ രാഷ്ട്രീയ ആയുധങ്ങളായി പാകിസ്താൻ ഉപയോഗിക്കുന്നുവെന്ന് രാഷ്ട്രീയ നേതാവ് തുറന്നുസമ്മതിച്ചു.
പാക് നേതാവിന്റെ ഈ വെളിപ്പെടുത്തൽ ആഗോള തലത്തിൽ പാകിസ്താനെ വലിയ പ്രതിസന്ധിയിലാക്കും. സാമ്പത്തിക തകർച്ചയും ആഭ്യന്തര കലാപങ്ങളും നേരിടുന്ന പാകിസ്ഥാന്, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന മുദ്ര വീണ്ടും ശക്തമാകുന്നത് തിരിച്ചടിയാകും. അന്താരാഷ്ട്ര ഏജൻസികൾ പാകിസ്താനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നതാണെന്ന ഇന്ത്യയുടെ നിലപാടിന് അടിവരയിടുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരതാവളങ്ങൾ തകർക്കാതെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ദേശീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം നേതാക്കളുടെ വെളിപ്പെടുത്തലുകൾക്ക് മുൻപിൽ ഇനി എന്ത് നുണ പറഞ്ഞ് പിടിച്ചുനിൽക്കുമെന്ന ചോദ്യമാണ് പാകിസ്താൻ നേരിടുന്നത്.
ഭീകരവാദത്തോടുള്ള പാകിസ്താ ന്റെ മൃദുസമീപനവും അവർക്ക് നൽകുന്ന സുരക്ഷിത താവളങ്ങളും ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് ഈ റിപ്പോർട്ട് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.








