യുഎഇയിലെ ഫുജൈറയിൽ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയുമായുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം മോദി വീണ്ടും ഉറപ്പിച്ചു. ഇറാൻ എന്ന പേര് പരാമർശിച്ചില്ലെങ്കിലും, മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും നയതന്ത്ര ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള ഊർജ്ജ സുരക്ഷയ്ക്കും പ്രാദേശിക സമാധാനത്തിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം അനിവാര്യമാണെന്ന് മോദി എക്‌സിൽ (X) കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സ്വതന്ത്രമായ വ്യാപാരവും ഗതാഗതവും ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ഇന്ത്യൻ പൗരന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ഇവർ ചികിത്സയിൽ തുടരുകയാണെന്നും ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.








