ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തുറ്റ പോരാട്ടങ്ങൾക്കിടയിൽ, വാർത്തകളിൽ അധികം നിറഞ്ഞുനിൽക്കാതെ അണിയറയിൽ ചരടുവലിച്ചിരുന്ന വ്യക്തിയായിരുന്നു ചന്ദ്രനാഥ് രഥ്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് എന്നതിലുപരി, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ മുഖ്യ ശില്പികളിൽ ഒരാളായിരുന്നു ചന്ദ്രനാഥ് .
തൃണമൂൽ കോൺഗ്രസ് വിട്ട് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്ന നിർണ്ണായക ഘട്ടത്തിൽ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു ചന്ദ്രനാഥ്. വെറുമൊരു ഔദ്യോഗിക സഹായി എന്നതിലുപരി സുവേന്ദുവിന്റെ രാഷ്ട്രീയ നീക്കങ്ങളെ കൃത്യമായി ഏകോപിപ്പിച്ചിരുന്ന വിശ്വസ്തനായിരുന്നു അദ്ദേഹം.
ബംഗാൾ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച രണ്ട് പോരാട്ടങ്ങളിലായിരുന്നു ചന്ദ്രനാഥ് തന്റെ സംഘാടന മികവ് തെളിയിച്ചത്.നന്ദിഗ്രാമിലെയും ഭവാനിപൂരിലെയും വിജയശില്പി എന്നു തന്നെ അദ്ദേഹം അറിയപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സുവേന്ദു അധികാരി മത്സരിച്ച നന്ദിഗ്രാമിൽ, താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ചന്ദ്രനാഥ് രഥ് ആയിരുന്നു. മമതയുടെ തട്ടകമായ ഭവാനിപൂരിലും അധികാരി വിജയം കൊയ്തപ്പോൾ, ആ വിജയത്തിന് പിന്നിലെ തന്ത്രങ്ങൾ മെനഞ്ഞത് ചന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
ബംഗാളിൽ ബിജെപി 207 സീറ്റുകൾ നേടി വൻ വിജയം ആഘോഷിക്കുന്നതിനിടയിലാണ് ഈ ദാരുണമായ അന്ത്യം സംഭവിച്ചത്. മധ്യംഗ്രാമിൽ വെച്ച് അക്രമികൾ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. സുവേന്ദു അധികാരിയുടെ രാഷ്ട്രീയ വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ഒരാളെ ലക്ഷ്യം വെച്ചതിലൂടെ ബംഗാളിലെ രാഷ്ട്രീയ പോരാട്ടം എത്രത്തോളം രൂക്ഷമാണെന്നാണ് വ്യക്തമാകുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചന്ദ്രനാഥ് രഥിന്റെ കൊലപാതകം ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു നേതാവിന്റെ വിജയത്തിന് പിന്നിൽ അഹോരാത്രം പണിയെടുക്കുന്ന അണിയറ പ്രവർത്തകർക്ക് എത്രത്തോളം വെല്ലുവിളികൾ നേരിടേണ്ടി വരുന്നു എന്നതിന്റെ സാക്ഷ്യമായി ചന്ദ്രനാഥിന്റെ ഓർമ്മകൾ മാറും.









