കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജനവിധി അട്ടിമറിക്കാനും സംസ്ഥാനത്ത് അശാന്തി പടർത്താനും തൃണമൂൽ കോൺഗ്രസിന്റെ ‘ഗുണ്ടാ വാഹിനി’ ശ്രമിക്കുന്നതായി ബിജെപി. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ക്രമസമാധാന നില തകർക്കാനുമാണ് തൃണമൂൽ അനുകൂല ക്രിമിനൽ സംഘങ്ങൾ ശ്രമിക്കുന്നതെന്ന് ബിജെപി പശ്ചിമ ബംഗാൾ ഘടകം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ബിജെപി പ്രവർത്തകരുടെ വേഷത്തിൽ അക്രമങ്ങളും ഭീഷണികളും നടത്തുന്ന ഒരു വഞ്ചനയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല. നിയമം കയ്യിലെടുക്കുന്നവരും ആൾമാറാട്ടം നടത്തുന്നവരും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഇത്തരം ക്രിമിനൽ ശക്തികൾക്കെതിരെ നിയമത്തിന്റെ എല്ലാ കരുത്തും ഉപയോഗിക്കും.
ബംഗാളിലെ ജനങ്ങൾ മാറ്റത്തിനായി വ്യക്തമായ ജനവിധിയാണ് നൽകിയിരിക്കുന്നത്. കുറ്റകൃത്യങ്ങളും ഭരണകൂടവും കൈകോർത്തു പ്രവർത്തിച്ചിരുന്ന പഴയ കാലം അവസാനിച്ചു. അധികാരമേൽക്കാൻ പോകുന്ന പുതിയ സർക്കാർ നിയമവാഴ്ച പുനഃസ്ഥാപിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണ്.
ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോ പൗരനെയും സംരക്ഷിക്കുമെന്നും ഭയമില്ലാത്ത ഒരു സാഹചര്യം ഉറപ്പാക്കുമെന്നും ബിജെപി വ്യക്തമാക്കി. അക്രമം, ഭീഷണിപ്പെടുത്തൽ, രാഷ്ട്രീയ ആൾമാറാട്ടം എന്നിവയോട് ‘സീറോ ടോളറൻസ്’ നയമായിരിക്കും സ്വീകരിക്കുക ബിജെപി വ്യക്തമാക്കി. ബംഗാളിൽ സമാധാനവും നിയമവാഴ്ചയും വിജയിക്കുമെന്നും ജനവിധി മാനിക്കപ്പെടണമെന്നും ബിജെപി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.









