കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ അധികാരം പിടിച്ച കോൺഗ്രസിൽ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗ്രൂപ്പ് വൈര്യം തെരുവിലേക്ക് പടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കമാൻഡ്, മന്ത്രിമാരുടെ കാര്യത്തിൽ ധൃതിപിടിച്ച തീരുമാനമുണ്ടാകില്ലെന്ന നിലപാടിലാണ്.
മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം മാത്രമേ മന്ത്രിമാരെ നിശ്ചയിക്കൂ. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ പരിഗണിക്കരുതെന്നും രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 47 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെസി വേണുഗോപാൽ അവകാശപ്പെടുന്നു. ചെന്നിത്തലയുടെയും സതീശന്റെയും ഗ്രുപ്പുകളും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.
നിരീക്ഷകർ എം.എൽ.എമാരെ കാണുമ്പോൾ നിലപാടുകൾ മാറുമോ എന്ന ആശങ്ക ഗ്രൂപ്പ് നേതാക്കൾക്കുണ്ട്. എം.എൽ.എമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്തതായാണ് സൂചന. തർക്കങ്ങൾ നീളാതെ എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിക്കണം എന്ന നിലാപാടാണ് രാഹുൽ ഗാന്ധി പറയുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം ആദ്യം മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവിലെ നീക്കം. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ അന്തിമ പട്ടിക വന്നതിന് ശേഷമേ വ്യക്തതയുണ്ടാകൂ.









