ബംഗാൾ രാഷ്ട്രീയത്തിലും കായിക ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എയുമായ മനോജ് തിവാരിയുടെ വെളിപ്പെടുത്തലുകൾ. മമത ബാനർജി സർക്കാരിനെതിരെയും മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് തിവാരി ഉന്നയിച്ചിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് അധ്യായം തനിക്ക് അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച മനോജ് തിവാരി, പാർട്ടിയിൽ താൻ നേരിട്ട അപമാനങ്ങളും അഴിമതി ആരോപണങ്ങളും പുറത്തുവിട്ടു. ഹൗറയിലെ ഷിബ്പൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ പാർട്ടി തന്നോട് 5 കോടി രൂപ ആവശ്യപ്പെട്ടുവെന്നും അത് നൽകാത്തതിനാലാണ് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കായിക-യുവജനക്ഷേമ സഹമന്ത്രിയായിരുന്ന തനിക്ക് വകുപ്പിൽ യാതൊരു അധികാരവും നൽകിയിരുന്നില്ലെന്ന് തിവാരി പറഞ്ഞു. ഓഫീസിലിരുന്ന് ചായയും ബിസ്ക്കറ്റും കഴിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ അനുവദിച്ചിരുന്നില്ല. മുൻ കായിക മന്ത്രി അരൂപ് ബിശ്വാസ് തന്റെ എല്ലാ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തി. ലോകപ്രശസ്ത അത്‌ലറ്റ് യോഹാൻ ബ്ലെയ്ക്കിനെ പശ്ചിമ ബംഗാളിൽ കൊണ്ടുവന്ന് ഒരു ‘സെന്റർ ഓഫ് എക്സലൻസ്’ തുടങ്ങാൻ താൻ പദ്ധതിയിട്ടിരുന്നു. വെറും 5 കോടി രൂപ മാത്രം മതിയായിരുന്ന ആ പദ്ധതി അരൂപ് ബിശ്വാസ് തള്ളിക്കളഞ്ഞു.
യണൽ മെസ്സി കൊൽക്കത്തയിലെ യുവഭാരതി ക്രീഡാംഗനിലെ പരിപാടിയിൽ നിന്ന് പത്ത് മിനിറ്റിനുള്ളിൽ മടങ്ങിപ്പോയത് അരൂപ് ബിശ്വാസ് കാരണമാണെന്ന് തിവാരി ആരോപിച്ചു. സുരക്ഷാ ഭീഷണി ഉയർത്തി മെസ്സിയെ അപമാനിച്ചത് കായിക പ്രേമികളെ ഒന്നടങ്കം നാണം കെടുത്തിയ സംഭവമായിരുന്നു. ഷിബ്പൂരിലെ വികസന കാര്യങ്ങൾ സംസാരിക്കാൻ ചെന്നപ്പോൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് 20 സെക്കൻഡ് പോലും സമയം നൽകിയില്ല. “എനിക്ക് വേറെ പണിയൊന്നുമില്ലേ?” എന്ന് മമത മുഖത്ത് നോക്കി ചോദിച്ചതായും തിവാരി വെളിപ്പെടുത്തി.
ബംഗാൾ സർക്കാരിന്റെ കായിക വകുപ്പിലെ 700 കോടിയുടെ ബജറ്റ് വെറുതെ പാഴാക്കിക്കളഞ്ഞുവെന്നും അഴിമതി നിറഞ്ഞ ഭരണമായിരുന്നു നടന്നതെന്നും തിവാരി വീഡിയോയിലൂടെ പറഞ്ഞു.










