ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ‘കാമികാസെ ഡോൾഫിനുകളെ’ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം ‘പ്രോജക്ട് ഫ്രീഡം’ എന്ന പേരിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം.
സൈനിക ആവശ്യങ്ങൾക്കായി പരിശീലിപ്പിച്ച സമുദ്ര സസ്തനികളിലൊന്നാണ് കാമികാസെ ഡോൾഫിനുകൾ. സാധാരണ രീതിയിൽ നാവിക നീന്തൽക്കാരെ രക്ഷിക്കുന്നതിനും, ശത്രു മുങ്ങൽ വിദഗ്ധരിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിനും മൈനുകൾ കണ്ടെത്തുന്നതിനും മറ്റുമാണ് ഇത്തരം സൈനിക സമുദ്ര സസ്തനികളെ ഉപയോഗിക്കാറുള്ളത്. പരിശീലനം ലഭിച്ച ഡോൾഫിനുകളുടെ ശരീരത്തിൽ മൈനുകളോ സ്ഫോടകവസ്തുക്കളോ ഘടിപ്പിച്ച് ശത്രു കപ്പലുകൾക്ക് നേരെ വിടുന്ന രീതിയാണ് ഇറാൻ പ്രയോഗിക്കാൻ ഒരുങ്ങുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ‘മിലിട്ടറി ഡോൾഫിൻ’ പദ്ധതിയിൽ നിന്ന് 2000-ൽ ഇറാൻ 27 ഡോൾഫിനുകളെയും പരിശീലന ഉപകരണങ്ങളും വാങ്ങിയിരുന്നു. ഈ ഡോൾഫിനുകളെ ഇപ്പോൾ യുദ്ധത്തിനായി ഇറാൻ സജ്ജമാക്കുന്നതായാണ് സൂചന.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ ട്രംപ് പ്രഖ്യാപിച്ച സൈനിക നീക്കമാണ് പ്രോജക്ട് ഫ്രീഡം. അമേരിക്കൻ പതാക വഹിച്ച കപ്പലുകൾക്ക് യുഎസ് യുദ്ധക്കപ്പലുകൾ അകമ്പടി സേവിക്കുന്നു. ഇറാൻ ഇത്തരം അസാധാരണമായ ആയുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഔദ്യോഗികമായി പെന്റഗൺ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കടലിടുക്കിലെ ചെറിയ ബോട്ടുകളെയും ഡ്രോണുകളെയും നേരിടാൻ യുഎസ് നേവി സജ്ജമാണെന്ന് അറിയിച്ചു. അടുത്തിടെ ദക്ഷിണ കൊറിയൻ ചരക്ക് കപ്പലിന് നേരെ ഉണ്ടായ സ്ഫോടനം ഇറാന്റെ ഇത്തരം അണ്ടർവാട്ടർ ആയുധങ്ങളുടെ പരീക്ഷണമാണോ എന്ന് സംശയിക്കപ്പെടുന്നു. കൂടാതെ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ മുറിക്കാനും സബ്‌മറൈനുകൾ വിന്യസിക്കാനും ഇറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.








