പശ്ചിമ ബംഗാളിലെ ഭവാനിപ്പൂരിലും നന്ദിഗ്രാമിലും ബിജെപിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചതിന്റെ പേരിലാണ് തന്റെ മകൻ ചന്ദ്രനാഥ് രഥിനെ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയതെന്ന് മാതാവ് ഹസി രഥ്. മകന്റെ വിയോഗത്തിൽ തകർന്നിരിക്കുമ്പോഴും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നല്ല, മറിച്ച് ജീവപര്യന്തം തടവ് നൽകണമെന്നാണ് ഒരു അമ്മ എന്ന നിലയിൽ തന്റെ ആഗ്രഹമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
സുവേന്ദു അധികാരി മത്സരിച്ച ഭവാനിപ്പൂരിലെയും നന്ദിഗ്രാമിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പ്രധാന ചുമതല ചന്ദ്രനാഥിനായിരുന്നു. മമതാ ബാനർജി ഭവാനിപ്പൂരിൽ പരാജയപ്പെട്ടത് തൃണമൂൽ കോൺഗ്രസിനെ പ്രകോപിപ്പിച്ചുവെന്നും അതിന്റെ ഇരയാണ് തന്റെ മകനെന്നും ഹസി രഥ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പല തൃണമൂൽ നേതാക്കളും ഭീഷണി മുഴക്കിയിരുന്നതായും അവർ കൂട്ടിച്ചേർത്തു.
തന്റെ മകനെ നഷ്ടപ്പെട്ടുവെങ്കിലും കൊലപാതകികളുടെ അമ്മമാരുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് ഹസി രഥ് പറഞ്ഞു. “കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന് എനിക്ക് നിർബന്ധമുണ്ട്. പക്ഷേ ഞാനും ഒരു മകന്റെ അമ്മയായതുകൊണ്ട് അവർക്ക് വധശിക്ഷ നൽകണമെന്ന് ഞാൻ ആവശ്യപ്പെടില്ല. പകരം അവർക്ക് ജീവപര്യന്തം തടവ് നൽകട്ടെ. പുതിയ സർക്കാരിനോടുള്ള എന്റെ അപേക്ഷ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നാണ്,” അവർ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടിയെങ്കിലും പാർട്ടി പ്രവർത്തകർ നിയമം കയ്യിലെടുക്കരുതെന്നും സംയമനം പാലിക്കണമെന്നും ബിജെപി നേതൃത്വം നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സാധാരണക്കാർ ബലിയാടാകരുതെന്നും അവർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാൾ രാഷ്ട്രീയത്തിൽ രൂപപ്പെട്ട അശാന്തിയുടെ ബാക്കിപത്രമാണ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകമെന്ന് ബിജെപി നേതൃത്വവും ആരോപിക്കുന്നു.








