ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും നാവിക ഉപരോധം ലഘൂകരിക്കുന്നതിനും അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധസമാനമായ സാഹചര്യങ്ങൾക്കും നാവിക ഉപരോധങ്ങൾക്കും ശേഷം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതായാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് കപ്പലുകളുടെയും എണ്ണ ടാങ്കറുകളുടെയും സഞ്ചാരം പുനഃസ്ഥാപിക്കാൻ ഇറാൻ സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കും എന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 മുതൽ 60 ദിവസത്തേക്ക് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാനും ഈ സമയത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ പൂർത്തിയാക്കാനും ധാരണയായിട്ടുണ്ട്. കരാർ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി.
‘പ്രോജക്റ്റ് ഫ്രീഡം’ എന്ന പേരിൽ അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ ഇറാൻ ചില ഭേദഗതികൾ വരുത്തിയാണ് നിലവിലുള്ള കരാറിൽ എത്തിയത്. ഇറാന്റെ ആണവ പദ്ധതികളിൽ നിയന്ത്രണം വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇത് സംബന്ധിച്ച അന്തിമ തീരുമാനം രണ്ടാം ഘട്ട ചർച്ചകളിലേക്ക് മാറ്റി. അമേരിക്കൻ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട ശതകോടിക്കണക്കിന് ഡോളർ ഇറാനു തിരികെ നൽകുന്നത് ഈ കരാറിന്റെ ഭാഗമാണ്.








