കോൺഗ്രസ് യുവ നേതാവ് മാത്യു കുഴൽനാടനും മുസ്ലീം ലീഗും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് ലീഗ് എടുത്ത നിലപാടിനെ വിമർശിച്ച കുഴൽനാടനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
യൂത്ത് ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ മാത്യു കുഴൽനാടനെതിരെ കടുത്ത പരിഹാസമാണുള്ളത്. “കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട, പട നയിച്ചവർ ഭരിക്കട്ടെ” എന്നാണ് ഫ്ലക്സിലെ പ്രധാന വാചകം. പട നയിച്ചവർ എന്ന് ഉദ്ദേശിക്കുന്നത് ലീഗ് പിന്തുണയ്ക്കുന്ന സതീശനെ തന്നെയാണെന്ന സൂചനയാണ് ഇത് നൽകുന്നത്.
യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ് നിലപാടെടുത്തിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ പരസ്യമായി രംഗത്തെത്തിയതാണ് ലീഗ് പ്രവർത്തകരെ ചൊടിപ്പിച്ചത്. മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും അങ്ങനെയുള്ള മര്യാദ വേണമെന്നുമാണ് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഇരിക്കൂർ പോലെയുള്ള ലീഗ് സ്വാധീനമേഖലയിൽ കുഴൽനാടനെതിരെ ബോർഡുകൾ ഉയർന്നത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും








