കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പാനിഹാട്ടിയിൽ ആർ.ജി കർ മെഡിക്കൽ കോളേജ് ഇരയുടെ മാതാവും ബിജെപി എംഎൽഎയുമായ രത്‌ന ദേബ്നാഥിന്റെ വീടിന് സമീപം ക്രൂഡ് ബോംബ് സ്ഫോടനം. ആക്രമണത്തിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളിൽ തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായാണ് ഈ പുതിയ ആക്രമണം. സ്ഫോടനത്തിന് പിന്നാലെ വൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പാനിഹാട്ടിയിലെ ദത്ത റോഡിൽ വാർഡ് നമ്പർ 2-ൽ വെച്ചാണ് സംഭവം നടന്നത്. ബിജെപി പ്രവർത്തകർ പ്രദേശവാസികളുമായി സംസാരിച്ചു നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ ഒരു സംഘം ബോംബെറിയുകയായിരുന്നു. ആർ.ജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാവ് രത്‌ന ദേബ്നാഥ് ഇത്തവണ പാനിഹാട്ടി മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു. ബോംബാക്രമണത്തെ തുടർന്ന് പാനിഹാട്ടിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സേനയെയും വിന്യസിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അടുത്ത സഹായി ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇപ്പോൾ പുതിയ ബോംബ് ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രത്‌ന ദേബ്നാഥിന്റെ വീടിന് സമീപം നടന്ന ഈ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. 2024 ഓഗസ്റ്റിൽ നടന്ന ആർ.ജി കർ ക്രൂരതയ്ക്ക് ശേഷം നീതി തേടിയുള്ള പോരാട്ടത്തിലൂടെയാണ് രത്‌ന ദേബ്നാഥ് പൊതുരംഗത്ത് എത്തിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാനിഹാട്ടിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അവർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ഈ വിജയം തൃണമൂൽ കോൺഗ്രസ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചതായാണ് സൂചന.








