തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തമാകുന്നു. അറബിക്കടലിൽ രൂപപ്പെട്ട ശക്തമായ പടിഞ്ഞാറൻ കാറ്റും ചക്രവാതചുഴിയുമാണ് മഴ വീണ്ടും സജീവമാകാൻ കാരണം. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും
ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴ കനക്കുന്നതിനൊപ്പം കേരള തീരത്ത് കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസം: തീരം ശാന്തമായിരിക്കുമ്പോൾ തന്നെ പെട്ടെന്ന് വൻ തിരമാലകൾ അടിച്ചുകയറുന്ന ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും തീരത്തുളളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്.









