മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെയുടെ ശിവസേന (UBT) വിഭാഗത്തെ പിടിച്ചുകുലുക്കി വീണ്ടുമൊരു വൻ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത. ഉദ്ധവ് ക്യാമ്പിലെ അവശേഷിക്കുന്ന ഒമ്പത് ലോക്‌സഭാ എം.പിമാരിൽ ആറുപേരെ തങ്ങളുടെ പാളയത്തിൽ എത്തിച്ച ‘ഓപ്പറേഷൻ ടൈഗർ’ വൻ വിജയമായതിന് പിന്നാലെ, അടുത്ത ഘട്ടമായ ‘ഓപ്പറേഷൻ ടൈഗർ 2.0’ ആരംഭിച്ചതായി ഏക്നാഥ് ഷിൻഡെ ഗ്രൂപ്പ്. ശിവസേന യുബിടിയിലെ 20 എംഎൽഎമാരിൽ 14 പേർ ഉടൻ തന്നെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ശിവസേനയിൽ ചേരുമെന്നാണ് ഭരണപക്ഷത്തെ പ്രമുഖ നേതാക്കൾ വ്യക്തമാക്കുന്നത്.
ഈ റിപ്പോർട്ട് പുറത്തുവന്നതോടെ ഉദ്ധവ് താക്കറെയുടെ വസതിയായ ‘മാതോശ്രീ’യിലും പാർട്ടി ഓഫീസ് ആയ ‘ശിവാലയ’ത്തിലും ഉദ്ധവ് താക്കറെ അടിയന്തിര യോഗം വിളിച്ചുചേർത്തു. എംഎൽഎമാരെ പാർട്ടിയിൽ തന്നെ നിലനിർത്താനുള്ള കടുത്ത സമ്മർദ്ദത്തിലാണ് നിലവിൽ ഉദ്ധവ് ക്യാമ്പ്. അതേസമയം, ഭരണകക്ഷിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമർശനവുമായി ഉദ്ധവ് താക്കറെയുടെ മകനും യുവ നേതാവുമായ ആദിത്യ താക്കറെ രംഗത്തെത്തി. ഇത്തരം ‘ഓപ്പറേഷൻ-ഫോപ്പറേഷൻ’ കളി നിർത്തി ജനങ്ങൾക്ക് വേണ്ടി ഭരണം നടത്താൻ അറിയില്ലെങ്കിൽ സർക്കാർ രാജിവെച്ച് പുറത്തുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിയും ഷിൻഡെ പക്ഷവും ചേർന്ന് പണം ഉപയോഗിച്ച് ജനാധിപത്യത്തെ വിലയ്ക്കെടുക്കുകയാണെന്നും ആദിത്യ താക്കറെ സൂചിപ്പിച്ചു.
വികസന ഫണ്ടുകളുടെ കുറവും ഉദ്ധവ് താക്കറെയുടെയും സഞ്ജയ് റാവത്തിന്റെയും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് ജനപ്രതിനിധികളെ പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിമതർ ആരോപിക്കുന്നത്. നിയമസഭയിലെ 20 എംഎൽഎമാരിൽ 14 പേർ കൂടി ഇപ്പുറത്തെത്തിയാൽ ഉദ്ധവ് താക്കറെയ്ക്ക് സ്വന്തം പാർട്ടിയിൽ വെറും 6 എംഎൽഎമാർ മാത്രമാകും അവശേഷിക്കുക.












