ടെഹ്റാൻ : പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇറാനും അമേരിക്കയും നേരിട്ടുള്ള ആശയവിനിമയ സംവിധാനം (കമ്മ്യൂണിക്കേഷൻ ലൈൻ) സ്ഥാപിച്ചു. സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനം. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ഇരുവിഭാഗങ്ങൾക്കുമിടയിലെ തെറ്റിദ്ധാരണകൾ മൂലമുണ്ടാകുന്ന സൈനിക നീക്കങ്ങൾ തടയാനുമാണ് ഈ സൈനിക ‘ഹോട്ട്‌ലൈൻ’ ലക്ഷ്യമിടുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് പുതിയ ഹോട്ട്‌ലൈൻ ചാനൽ രൂപീകരിച്ചിരിക്കുന്നത്. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോറിന്റെയും യു.എസ് സൈന്യത്തിന്റെയും ഉയർന്ന പ്രതിനിധികൾ ഉൾപ്പെടുന്നുവെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സ്ഥിരീകരിച്ചു. അടുത്ത 60 ദിവസത്തെ സമാധാന ചർച്ചാ കാലയളവിലേക്ക് മാത്രമാണ് ഇപ്പോൾ ഈ താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകളും ഇറാൻ നിർദ്ദേശിക്കുന്ന പ്രത്യേക പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. തീരദേശ രാജ്യമെന്ന നിലയിൽ ഇറാന്റെ അനുമതിയില്ലാതെ പോകുന്ന കപ്പലുകളുടെ സുരക്ഷയ്ക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു.എസ് പ്രഖ്യാപിച്ച പ്രത്യേക സുരക്ഷാ ഇടനാഴിയിലൂടെ കടന്നുപോകാൻ ശ്രമിച്ച യു.എ.ഇ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ മൂന്ന് എണ്ണക്കപ്പലുകളെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് കഴിഞ്ഞ ദിവസം തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്നുള്ള സൈനിക നീക്കങ്ങൾ ഒഴിവാക്കാൻ ഹോട്ട്‌ലൈൻ സ്ഥാപിച്ചത്.











