ന്യൂഡൽഹി : പാകിസ്താൻ ഐഎസ്ഐ ഡൽഹിയിലെ ചരിത്രപ്രധാനമായ ക്ഷേത്രങ്ങൾക്കും ഹരിയാനയിലെ പ്രശസ്തമായ മുർത്താൽ ധാബകൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെയും ഉത്തർപ്രദേശ് എടിഎസിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനകളിലാണ് ഈ ഗൂഢാലോചന കണ്ടെത്തിയത്.
ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായും ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയായിരുന്നു.
ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അടുത്തിടെ അറസ്റ്റ് ചെയ്ത ലഷ്കർ-ഇ-തൊയ്ബ ഭീകരനായ ഷബീർ അഹമ്മദ് ലോണിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. പാകിസ്ഥാനിലെ ഭീകരവാദി നേതാക്കളുടെ നിർദ്ദേശാനുസരണം ഇയാൾ ഡൽഹിയിലെ പല പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തിയിരുന്നു. ഡൽഹിയിലെ പ്രശസ്തമായ കാൽക്കാജി ക്ഷേത്രം , ലോട്ടസ് ടെമ്പിൾ , ഛത്തർപൂർ ക്ഷേത്രം എന്നിവയായിരുന്നു ഭീകരർ ലക്ഷ്യം വെച്ചിരുന്നത്. ഈ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പാകിസ്താനിലെ ചില കേന്ദ്രങ്ങളിലേക്ക് അയച്ചു നൽകിയതായും ഡൽഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡൽഹി-ചണ്ഡീഗഡ് ദേശീയ പാതയിലെ പ്രശസ്തമായ ഭക്ഷണശാലാ കേന്ദ്രമായ മുർത്താലിലെ ധാബകളും ഭീകരർ ലക്ഷ്യം വെച്ചിരുന്നു. ധാരാളം ആളുകൾ ഒത്തുകൂടുന്ന ഇടമെന്ന നിലയിലാണ് ഇവിടം തെരഞ്ഞെടുത്തത്. കൂടാതെ കൊണാട്ട് പ്ലേസ് , പഹാഡ്ഗഞ്ച് തുടങ്ങിയ ജനത്തിരക്കേറിയ വിപണികളും ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഐഎസ്ഐയുടെ നിഴൽ ഗ്രൂപ്പായി അറിയപ്പെടുന്ന ഷഹ്സാദ് ഭട്ടി ശൃംഖലയാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം വ്യാപകമാക്കുകയും ഭീകരർ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.








