നിയുക്ത കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച നിർണ്ണായക രേഖകൾ പുറത്തായതോടെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം മുറുകുന്നു. ഹൈക്കമാൻഡ് നിരീക്ഷകൻ മുകുൾ വാസ്‌നികിന്റെ കൈവശമുണ്ടായിരുന്ന പട്ടികയുടെ ചിത്രം ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച തുടരുകയാണ്.
എംഎൽഎമാരുടെ പേരും അവർ ആരെ പിന്തുണയ്ക്കുന്നു എന്ന വിവരവുമാണ് പട്ടികയിലുള്ളത്. സണ്ണി ജോസഫ്, ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകൾ ഇതിലുണ്ട്. ലിസ്റ്റിൽ ഭൂരിഭാഗം എംഎൽഎമാരുടെയും പേരിന് നേരെ ‘KC’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കെ.സി. വേണുഗോപാലിനെ സൂചിപ്പിക്കുന്നു. ഐ.സി. ബാലകൃഷ്ണന്റെ പേരിന് നേരെ ‘KC, RC’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ‘RC’ രമേശ് ചെന്നിത്തലയെ സൂചിപ്പിക്കുന്നു.
63 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും തങ്ങൾക്കൊപ്പമാണെന്ന് ഓരോ ഗ്രൂപ്പും അവകാശപ്പെടുന്നു. യുഡിഎഫിലെ ഘടകകക്ഷി നേതാക്കൾ ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരെ കണ്ട് അഭിപ്രായം അറിയിച്ചു. “ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം” എന്ന പൊതുആവശ്യമാണ് അവർ മുന്നോട്ടുവെച്ചത്. നിലവിൽ എംഎൽഎ അല്ലാത്ത കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഇത് ഒഴിവാക്കണമെന്ന ഘടകകക്ഷികളുടെ നിലപാട് പരോക്ഷമായി വി.ഡി. സതീശന് തുണയാകുന്നതാണ്.
ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് കോൺഗ്രസ് നേതാക്കളിൽ നിന്നും വരുന്നത്. “താൻ നിരീക്ഷകരോട് ഒറ്റപ്പേര് പറഞ്ഞിട്ടില്ല. ചിത്രം സംബന്ധിച്ച് മുകുൾ വാസ്‌നികിനോടാണ് ചോദിക്കേണ്ടത്.” എന്നാണ് സണ്ണി ജോസഫ് പറഞ്ഞിരിക്കുന്നത്.









